Thursday, 15 May 2025

ബാസ്റ്റഡ്....

 

അങ്ങനെയായിരുന്നു ദേഷ്യം വന്നപ്പോൾ ഞാനവനെ അറിയാതെ വിളിച്ചു പോയത്.

അന്ന് ഞാൻ പത്താം ക്ലാസ്സിൽ ആയിരുന്നു. മലയാളം മീഡിയമാണെങ്കിലും വലിയ വായിൽ വരുന്ന ഒന്ന് രണ്ട് ചീത്ത വിളി ബാസ്റ്റഡ്, കണ്ട്രി ആയിരുന്നു. വീട്ടിൽ നിന്ന് ഒരിക്കൽപോലും ഒരു ചീത്ത വിളി കേട്ടിട്ടില്ല. ഇത്തരം വാക്കുകൾ തന്നെ അറിയാതെ അവരുടെ മുന്നിൽ നിന്ന് വായിൽ വന്നാൽ അതോടെ തീരും.

ഞാൻ ഇന്റർവെൽ സമയത്ത് പുറത്ത് പോകാതെ ക്ലാസ്സിൽ ഇരുന്ന് എന്തോ കാര്യമായി വായിക്കുകയായിരുന്നു. അപ്പോഴാണ് ഉണ്ണി (പേര് ഒറിജിനൽ അല്ല) കടന്നുവന്നത്. അവൻ അടുത്തിരുന്നു ഡസ്കിൽ മുട്ടി പാട്ടുപാടുകയും കൂട്ടത്തിൽ ഒന്നു രണ്ടു വട്ടം തോണ്ടുകയും ചെയ്തു. പ്ലീസ് ഒന്ന് പോയിത്തരുമോ എന്ന് പറഞ്ഞപ്പോൾ അവൻ ഒച്ചയെടുത്തു പാടി. ദേഷ്യം വന്നപ്പോഴാണ് ബാസ്റ്റഡ് എന്ന് വിളിച്ചത്. പെട്ടന്ന് ഉണ്ണിയുടെ ശബ്ദം നിലച്ചു. ഞാൻ പുസ്തകത്തിലേക്ക് കണ്ണും നട്ട് ഇരിക്കുകയാണ്. ഉണ്ണി എഴുന്നേറ്റ് പോയെന്ന് കരുതി ഞാൻ വായന തുടർന്നു.

കുറച്ചു കഴിഞ്ഞപ്പോൾ ചെറിയൊരു തേങ്ങൽ കേട്ട് മുഖം തിരിച്ചു നോക്കിയപ്പോൾ ഡസ്കിലേക്ക് മുഖം പൂഴ്ത്തി ഉണ്ണി കരയുന്നു. ഞാൻ തല പൊക്കാൻ ശ്രമിച്ചപ്പോൾ കണ്ണിൽ നിന്നും ധാര ധാരയായി കാണ്ണീർ ഒഴുകി വരുന്നു.

ഞാനാകെ വല്ലാതെയായി. വായന നിർത്തി. അവൻ മുറുമുറുക്കുന്നത് കേട്ടു... യെസ് ആം ബാസ്റ്റഡ്... യെസ് ആം ബാസ്റ്റഡ്... യെസ് ആം ബാസ്റ്റഡ്... എന്ന്...

എനിക്കതിന്റെ അർത്ഥം അറിയാമെങ്കിലും പെട്ടന്ന് ഒന്നും മനസ്സിലായില്ല. പക്ഷെ എന്തോ പന്തികേടുണ്ടെന്നു ബോധ്യമായി. ഞാൻ അവനെ പൊക്കാൻ ശ്രമിച്ചപ്പോൾ അവൻ എഴുന്നേറ്റ് തലകുനിച്ചു പിറകിൽ പോയി ഇരുന്നു.

എനിക്കാകെ തല പെരുക്കാൻ തുടങ്ങിയിരുന്നു. കുറച്ചു കഴിഞ്ഞു അവന്റെ വീടിനടുത്തുള്ള മറ്റൊരു കുട്ടി ക്ലാസ്സിൽ വന്നപ്പോൾ അവനോട് ചോദിച്ചു ഉണ്ണിയുടെ അച്ഛന് എന്തുപറ്റിയെന്ന്...??

വ്യക്തമായ മറുപടിയല്ലെങ്കിൽ കൂടി അവൻ പറഞ്ഞു, അവന് അച്ഛനില്ല.മറ്റൊന്നും കൃത്യമായി അറിയില്ല എന്ന്.

ഞാൻ ഉണ്ണിയുടെ അടുത്ത് പോയി കൈപിടിച്ചു കുറേ സോറി പറഞ്ഞു. അന്ന് തന്നെ മനസ്സിൽ ഒരു ശപഥവും എടുത്തു. തമാശയ്ക്ക് പോലും ഒരാളെ ചീത്ത വിളിക്കില്ലെന്ന്.

അന്ന് മുതൽ ഈ നിമിഷം വരെ അത് പാലിക്കുന്നുണ്ട്. അത്രെയേറെ ദേഷ്യം തോന്നിയ നിമിഷങ്ങളിൽ ഞാൻ എന്നെ തന്നെ നിയന്ത്രിക്കാൻ നൂറ് മുതൽ പിറകിലോട്ട് എണ്ണും. എവിടെയോ വായിച്ച അറിവാണ്. വേറെ വഴിയില്ല എനിക്ക് എന്നെ നിയന്ത്രിക്കുവാൻ.

ഈ വാട്ട്സ് ആപ്പ് ഒക്കെ വന്ന ശേഷമാണ് വീണ്ടും ഇമോജികൊണ്ട് തെറി വിളിക്കാൻ തുടങ്ങിയത്.


©മോഹൻദാസ് വയലാംകുഴി

#bastard #story #classroomjokes #jokes #life #MohandasVayalamkuzhyUpendran #writer #blogger #founder #socialworker #school 

Thursday, 1 May 2025

കുട്ടികളെ വഴിതെറ്റിക്കുന്നതാര്? രക്ഷിതാക്കൾ തന്നെയല്ലെ?


കുട്ടിക്ക് ഒരു വയസ്സ് ആകും മുമ്പേ തന്നെ മടിയിലിരുത്തി ഭക്ഷണം കഴിപ്പിക്കുമ്പോൾ കാർട്ടൂണും പാട്ടും വെച്ചു കൊടുത്തു സ്ക്രീനിന്റെ അടിമയാക്കി മാറ്റുന്നു, പിന്നീട് മൊബൈൽ ഇല്ലാതെ കുട്ടി ഭക്ഷണം കഴിക്കാൻ കൂട്ടാക്കാതെയാകും, ഒറ്റയ്ക്ക് ഭക്ഷണം കഴിക്കാൻ പ്രായമാകുമ്പോൾ ടി.വി. ഓൺ ചെയ്തു കൊടുത്തും മൊബൈൽ ഓണാക്കി മുന്നിൽ വെച്ചു കൊടുത്തും അടുക്കളയിലോ, അതിഥികളുടെ അടുത്തോ സംസാരിച്ചിരിക്കുമ്പോൾ കുട്ടി സ്ക്രോൾ ചെയ്തു കാണുന്ന കണ്ടന്റ് എന്താണെന്ന് പോലും ശ്രദ്ധിക്കുന്നില്ല. ഇവിടെയാണ് ഒരു ക്രൈമിന്റെ തുടക്കം...


കൂട്ടുകുടുംബങ്ങൾ അണുകുടുംബങ്ങളായി മാറിയതിൽ പിന്നെ ജോലിക്ക് പോകുന്ന ഭർത്താവ് വീട്ടിൽ ഒറ്റയ്ക്ക് കുട്ടിയെ മാനേജ് ചെയ്യുന്ന ഭാര്യ സ്വാഭാവികമായും അടുക്കളയിൽ ജോലി ചെയ്യുമ്പോഴോ, വീട് ക്ളീൻ ചെയ്യുമ്പോഴോ, അലക്കുമ്പോഴോ, കുട്ടി കരയാതിരിക്കാൻ ചെയ്യുന്ന എളുപ്പ വിദ്യയാണ് ടി.വി ഓൺചെയ്തു കാർട്ടൂൺ വെച്ചു കൊടുക്കുകയോ മൊബൈലിൽ യൂട്യൂബ് എടുത്തു ഏതെങ്കിലും കുട്ടിക്ക് ഇഷ്ടപ്പെട്ട പാട്ടോ, കാർട്ടൂണോ വെച്ചു കൊടുത്തു കുട്ടിയെ തനിയെവിട്ടു വീട്ടുജോലികൾ തീർക്കുന്നത്. ഇതൊക്കെ കുഞ്ഞിലെ മുതലെടുക്കുന്ന കുട്ടികൾ വീട്ടിൽ അതിഥികൾ ആരെങ്കിലും വന്നാൽ എന്തെങ്കിലും പറഞ്ഞു ദേഷ്യം പിടിപ്പിച്ചു കൊണ്ടിരിക്കും, ഇത്തരം സന്ദർഭങ്ങളിലും കുട്ടിക്ക് മൊബൈൽ കളിക്കാൻ നൽകുമ്പോൾ കുട്ടി ഒരു സൈഡിൽ ഇരുന്നു കളിക്കും. ഇതേ മുതലെടുപ്പ് കുട്ടികൾ കല്യാണം കൂടാൻ പോയാലോ, മറ്റു ആഘോഷങ്ങളിൽ പങ്കെടുക്കുമ്പോഴോ പയറ്റി നോക്കും. ആളുകളുടെ മുന്നിൽ നാണം കെടാതിരിക്കാൻ വീണ്ടും കുട്ടിയുടെ കയ്യിൽ മൊബൈൽ വെച്ചു കൊടുക്കും. ഏതൊക്കെ സാഹചര്യങ്ങളിൽ ബഹളമുണ്ടാക്കിയാൽ മൊബൈൽ ഫോൺ തങ്ങളുടെ കയ്യിലെത്തുമെന്നു ഒരു കുട്ടി പഠിച്ചു കഴിഞ്ഞിരിക്കും. കുട്ടിയുടെ കയ്യിൽ മൊബൈൽ കൊടുക്കുമ്പോൾ രക്ഷിതാക്കൾ ഉപയോഗിക്കുന്ന എല്ലാ ആപ്പുകളും കുട്ടികൾക്ക് മുന്നിൽ തുറന്നു കിടപ്പുണ്ടാവും. രക്ഷിതാക്കൾ കണ്ട അടൽറ്റ് കണ്ടന്റും അതിൽ കിടക്കുന്നുണ്ടാവാം. സമൂഹ മാധ്യമങ്ങളിൽ നമ്മൾ ഒരു കണ്ടന്റ് കണ്ടാൽ സമാനമായ കണ്ടന്റ് വന്നുകൊണ്ടേയിരിക്കും എന്നത് ആർക്കും അറിയാത്തതല്ല. രക്ഷിതാക്കളുടെ ആശ്രദ്ധയാണ് പലപ്പോഴും ഇത്തരം കണ്ടന്റിലേക്ക് കുട്ടികൾ ചെന്നെത്തുന്നത്. കഴിഞ്ഞ ദിവസം ഇത്തരത്തിൽ ഒരു റീലിൽ രണ്ടോ മൂന്നോ വയസ്സായ ഒരാൺകുട്ടിയും പെൺകുട്ടിയും ബസ്സിൽ രണ്ടു രക്ഷിതാക്കളുടെ കയ്യിലിരുന്നു തന്നെ പരസ്പരം ചുണ്ടുകൾ മുട്ടിച്ചു ചുംബിക്കുന്നു. പത്ത് വയസ്സായ മകൻ സ്വന്തം 'അമ്മ തുണി മാറുന്നത് മൊബൈലിൽ ഷൂട്ട് ചെയ്തു വെച്ചിരിക്കുന്നു. അമ്മയ്ക്കൊപ്പം കിടന്നു പ്രായപൂർത്തിയായവർ ചെയ്യുന്ന പ്രവർത്തികൾ സ്വന്തം അമ്മയിൽ തന്നെ പരീക്ഷിക്കുന്നു. സൈക്കോളജിസ്റ്റിനെ കാണിച്ചപ്പോഴാണ് മനസ്സിലായത് മൊബൈലിൽ കണ്ടത് പരീക്ഷിക്കാൻ കിട്ടിയത് സ്വന്തം അമ്മയെ തന്നെയാണെന്ന്.


രക്ഷിതാക്കൾ രണ്ടുപേരും ജോലിക്ക് പോകുന്നവരാണെങ്കിൽ സ്‌കൂൾ വിട്ടു വീട്ടിൽ എത്തിയാലും രക്ഷിതാക്കൾ വരുന്നത് വരെ മൊബൈൽ ഫോണിൽ ആയിരിക്കും. കുട്ടികൾ മൊബൈലിൽ കളിക്കുന്ന ഗെയിമുകളിൽ പലതും യുദ്ധവും വെടിവെപ്പും ഒക്കെ ആണ്. അത്തരം ഗെയിമുകളിൽ തന്നെ ഉപയോഗിക്കുന്ന ആയുധങ്ങളുടെ വിവരങ്ങളൊക്കെ കാണും. വ്യത്യസ്ത തരം ആയുധങ്ങൾ തിരഞ്ഞെടുക്കാനുള്ള ഓപ്‌ഷനുകളും ഉണ്ട്. ആളുകളെ കൊല്ലുന്നതിനനുസരിച്ചു കൂടുതൽ പോയിന്റുകൾ നേടാനുള്ള അവസരങ്ങളും ഓൺലൈനായി കളിക്കുന്ന ഗെയിമുകളിൽ ലോകത്തിന്റെ പലഭാഗങ്ങളിൽ ഇരുന്ന് കളിക്കാൻ പറ്റുമെന്നതും കുട്ടികളെ വിശാലമായ ലോകത്തേക്ക് ഉയർത്തി കൊണ്ടുപോകുന്നു. ഓൺലൈനായി ഗെയിമുകൾ കളിക്കുമ്പോൾ പരസ്പരം സംസാരിക്കാനുള്ള ഓപ്ഷൻസ് കൂടി പല ഗെയിം ആപ്പുകളിലും ഉണ്ട് എന്നത് ഗെയിം കളിക്കുമ്പോൾ പരസ്പരം വീറും വാശിയുമുണ്ടാക്കാൻ കാരണമാകുന്നുണ്ട്. സ്‌കൂളുകളിൽ ഒരേ ബഞ്ചിലിരുന്നു പഠിക്കുന്നവർ വീട്ടിലെത്തിയാൽ ഇത്തരം ഓൺലൈൻ ഗെയിമുകൾ കളിച്ചു തോൽക്കുമ്പോൾ കൂട്ടുകാരെ കൂട്ടി തല്ലാനും കൊല്ലാനും പോകുന്ന കാഴ്ചകളാണ് കണ്ടുവരുന്നത്.

യൂട്യൂബിൽ കണ്ടന്റ് ഫിൽറ്റർ എന്നൊരു ഓപ്ഷൻ ഉണ്ട്. അടൽറ്റ് കണ്ടന്റുകൾ വരാതിരിക്കാൻ സെറ്റ് ചെയ്തു വയ്ക്കാൻ സാധിക്കും. ഗൂഗിളിലും മറ്റു സമൂഹ മാധ്യമങ്ങളിൽലും ഈ ഓപ്ഷൻ നമുക്ക് ചെയ്തുവയ്ക്കാം. കൂടാതെ പാരൻറ് കണ്ട്രോൾ എന്നൊരു ഓപ്ഷനും ഉണ്ട്. രാത്രി ഏറെ വൈകി മൊബൈൽ ഉപയോഗിക്കുന്ന കുട്ടിയെ നിയന്ത്രിക്കാൻ ഇത്തരം ഓപ്ഷൻ തിരഞ്ഞെടുത്താൽ മതി.

പരസ്പരം സീക്രട്ട് ചാറ്റുകൾക്ക് പലതരം ആപ്പുകൾ നിലവിലുണ്ട്. സ്നാപ്പ് ചാറ്റിൽ ഓരോ ചാറ്റുകളും കണ്ടാൽ പിന്നീട് അപ്രത്യക്ഷമായി പോകും. ടെലിഗ്രാമിൽ സീക്രട്ട് ചാറ്റ് ഓപ്ഷൻ എടുത്താൽ നമ്മൾ അയക്കുന്ന വീഡിയോ അല്ലെങ്കിൽ ഫോട്ടോസ് ആർക്കെങ്കിലും ഫോർവേഡ്  ചെയ്താൽ അതിൽ കാണിക്കും അപ്പോൾ തന്നെ അത് ഡിലീറ്റ് ചെയ്താൽ ഫോർവേഡ് ചെയ്തു കിട്ടിയ ആൾക്കും പിന്നീട് കാണാൻ സാധിക്കില്ല. സീക്രട്ട് ചാറ്റ് നടത്തുമ്പോൾ തന്നെ എന്തെങ്കിലും സംശയം വരികയാണെങ്കിൽ ആർക്ക് വേണമെങ്കിലും ചാറ്റ് ഡിലീറ്റ് ചെയ്യാം. അപ്പോൾ രണ്ടിടത്തും ചാറ്റ് ഡിലീറ്റ് ആയിട്ടുണ്ടാകും. ഇതൊന്നും കൂടാതെ ഫോട്ടോയും വീഡിയോയും ലോക്ക് ചെയ്തു ഹൈടാക്കി വയ്ക്കുന്ന ആപ്പുകൾ ഉണ്ട്. ഇത്തരം ആപ്പുകൾ ഉപയോഗിക്കുന്നതുകൊണ്ടുതന്നെ മൊബൈൽ ഇടയ്ക്ക് പരിശോധിച്ചാലും മോശമായ ഒരു കാര്യവും കാണാൻ സാധിക്കില്ല. ആൺകുട്ടികളെക്കാൾ ലഹരി ഉപയോഗിക്കുന്നതും മദ്യപിക്കുന്നതും പെൺകുട്ടികൾ ആണെന്ന് പറഞ്ഞാൽ എത്രപേർ സമ്മതിച്ചു തരുമെന്നറിയില്ല. രാസലഹരികൾ കടത്തുന്നതും കൂടുതലും പെൺകുട്ടികളാണെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. പ്രത്യേകിച്ചും സ്വകാര്യ ഭാഗങ്ങളിൽ വെച്ചു ട്രെയിനുകളിലും ബസ്സുകളിലും യാത്ര ചെയ്ത് ഇത്തരം രാസ ലഹരികൾ കടത്തുമ്പോൾ യാതൊരു തരത്തിലുള്ള പരിശോധനകൾക്കും വിധേയമാകുന്നില്ലെന്നതാണ് ഇത്തരക്കാരുടെ ധൈര്യം. സാനിറ്ററി പാഡുകളിലൊക്കെ ഇത്തരം ലഹരികൾ ഈസിയായി കടുത്തുന്നുണ്ട്.

ലോകം വിശാലമായി തുറന്നുകൊടുക്കുന്ന മൊബൈൽ ഫോൺ തന്നെയാണ് ഇത്തരത്തിലുള്ള സൂത്രവിദ്യകൾ പകർന്നു നൽകുന്നത്. അതിക്രൂരമായ കൊലപാതകങ്ങൾ നടന്ന കേസിലൊക്കെയും പോലീസ് ഡിജിറ്റൽ തെളിവുകളായി കണ്ടെത്തിയത് ഇത്തരത്തിലുള്ള സെർച്ച് ഹിസ്റ്ററികളാണ്. എന്തിനും ഏതിനും ഒരു സൊല്യൂഷനായി ഗൂഗിൾ മുന്നിൽ കിടക്കുമ്പോൾ കന്യാകുമാരിയിൽ ഇരുന്ന് കശ്മീരിൽ ബോംബ് പൊട്ടിക്കാനും അമേരിക്കയിൽ മിസൈൽ ഇട്ടു തകർക്കാനും ഒരൊറ്റ ക്ലിക്ക് മതി. ലോകത്തിന് മീതെ ഡമോക്ലസിന്റെ വാളുപോലെ തൂങ്ങി കിടക്കുന്നതാണ് ഇത്തരം സാങ്കേതിക വിദ്യയുടെ കടന്നുകയറ്റം. ലോകം വിരൽ തുമ്പിൽ എന്നത് ഇന്നൊരു സ്വപ്നമല്ല, യാഥാർത്ഥ്യമാണ്.


©മോഹൻദാസ് വയലാംകുഴി


#Mobileaddict #mobile #children #addiction

Featured post

പ്രണയം വികാരങ്ങൾക്ക് വഴിമാറുമ്പോൾ

നിൻറെ യൗവ്വനം നീയുടച്ചു കളയരുത്, വിവാഹമെന്ന സങ്കൽപ്പത്തെ മറന്നേക്കുക... മതി മറന്നാടുക, മരണം വരെ... എങ്ങനെയാണ് ഒരു പെൺകുട്ടിക്ക് കല്യാണം...