Thursday, 21 March 2024

തളിപ്പറമ്പ് രാജ രാജേശ്വര ക്ഷേത്രം



തളികപറമ്പ് എങ്ങനെ തളിപ്പറമ്പായി എന്ന് അന്വേഷിച്ചു പോയപ്പോൾ പ്രകാശേട്ടനാണ് പറഞ്ഞു തുടങ്ങിയത്...

കേരളത്തിലെ കണ്ണൂർ ജില്ലയിൽ തളിപ്പറമ്പിൽ സ്ഥിതിചെയ്യുന്ന മഹാശിവക്ഷേത്രമാണ് രാജരാജേശ്വര ക്ഷേത്രം. പരബ്രഹ്മസ്വരൂപിയായ പരമശിവന്റെ പല പേരുകളിൽ ഒന്നായ "രാജരാജേശ്വരന്റെ" പേരിലാണ്‌ ഈ ക്ഷേത്രം അറിയപ്പെടുന്നത്. "ശങ്കരനാരായണ" ഭാവത്തിലാണ് പ്രതിഷ്ഠ. കേരളത്തിലെ പുരാതനമായ 108 ശിവക്ഷേത്രങ്ങളിൽ (തളികകൾ) ഒന്നായി ഈ ക്ഷേത്രം കരുതപ്പെടുന്നു. ദക്ഷിണ ഭാരതത്തിലെ ശിവക്ഷേത്രങ്ങളിൽ ഈ ക്ഷേത്രത്തിന് പ്രധാന സ്ഥാനമുണ്ട്. തെക്കേ ഇന്ത്യയിലെ ഏതെങ്കിലും ക്ഷേത്രങ്ങളിൽ ഉണ്ടാവുന്ന ദേവപ്രശ്ന പരിഹാരങ്ങൾക്കായി ഇവിടെ വന്ന് ദേവദർശനം നടത്തുകയും കാണിക്ക അർപ്പിച്ച് "ദേവപ്രശ്നം" വയ്ക്കുന്നതും ക്ഷേത്രാചാരമായി കരുതുന്നു. തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിന്റെ മതിൽക്കെട്ടിനു പുറത്തുള്ള ഉയർന്ന പീഠത്തിലാണ് ഇങ്ങനെ ദേവപ്രശ്നം വയ്ക്കുന്ന പതിവ് ഉള്ളത്.
തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയും, കർണ്ണാടക മുഖ്യമന്ത്രി മാരും, അനിൽ കുംബ്ലെ തുടങ്ങി നിരവധി പ്രമുഖർ പലതവണ സന്ദർശനം നടത്തി എന്ന് പത്രങ്ങളിൽ കൂടി അറിയുമ്പോൾ ഒന്ന് കാണണമെന്ന ജിജ്ജാസ പലപ്പോഴും ഉണ്ടായിരുന്നു. സമയവും കാലവുമാണ് പലപ്പോഴും വില്ലനായി കടന്നു വരുന്നത്.

ശക്തിപീഠം

ഏറ്റവും പുരാതനമായ ശക്തിപീഠങ്ങളിലൊന്നായി തളിപ്പറമ്പ് കരുതപ്പെടുന്നു. സതിയുടെ സ്വയം ദഹനത്തിനും ശിവന്റെ താണ്ഡവ നൃത്തത്തിനും ശേഷം സതിയുടെ തല വീണത് ഇവിടെയാണ് എന്നു കരുതപ്പെടുന്നു. ഈ ക്ഷേത്രത്തിലെ ശിവലിംഗത്തിന് ആയിരക്കണക്കിനു വർഷങ്ങൾ പഴക്കമുണ്ട്.

മാന്ധാതാവ്

ഋഷിമാർ ആദിത്യനെ കടഞ്ഞെടുത്തപ്പോൾ കിട്ടിയ ചൂർണം കൂട്ടിക്കുഴച്ചു നിർമിച്ച മൂന്ന് ശിവലിംഗങ്ങൾ ബ്രഹ്മാവ് കൈവശപ്പെടുത്തിയെന്നും, പാർവതിദേവി ഭഗവാൻ ശിവന്റെ സഹായത്താൽ ആ വിഗ്രഹങ്ങൾ വാങ്ങി പൂജിച്ചു വന്നിരുന്നു. ഒരിക്കൽ മാന്ധതമഹർഷി ശ്രീ പരമശിവനെ പൂജകൾ കൊണ്ട് സം‌പ്രീതനാക്കി. പൂജയിൽ പ്രസാദവാനായ ഭഗവാൻ ശിവൻ, ശ്മശാനങ്ങളില്ലാത്ത സ്ഥലത്തുമാത്രമേ പ്രതിഷ്ഠിക്കാവൂ എന്ന് ഉപദേശിച്ച് അതിൽ ഒരു ശിവലിംഗം മാന്ധതമഹർഷിക്ക് സമ്മാനിച്ചു. ശിവലിംഗവുമായി എല്ലാ സ്ഥലങ്ങളിലും അന്വേഷിച്ചുനടന്ന മഹർഷി, ഇവിടെ തളിപ്പറമ്പിൽ വരികയും, ഇത് ഏറ്റവും പരിശുദ്ധമായ സ്ഥലമാണന്നു മനസ്സിലാക്കി ആ ശിവലിംഗം അവിടെ പ്രതിഷ്ഠിക്കുകയും ചെയ്തു. അനേകം വർഷങ്ങൾ ശിവപൂജ നടത്തി, ശിവപ്രീതി നേടി മഹർഷി സായൂജ്യമടയുകയും പിന്നീട് ആ ശിവലിംഗം ഭൂമിക്കടിയിലേക്ക് താണു അപ്രത്യക്ഷമാവുകയും ചെയ്തു.

മുചുകുന്ദൻ

മാന്ധാതാവിന്റെ മകനായ മുചുകുന്ദൻ പിന്നീട് ശ്രീ പരമശിവനെ പ്രാർത്ഥിച്ച് ശിവനിൽ നിന്ന് രണ്ടാമത്തെ ശിവലിംഗം നേടി. അദ്ദേഹവും ഇവിടെ തളിപ്പറമ്പിൽ ശിവലിംഗ പ്രതിഷ്ഠനടത്തി ശിവപൂജചെയ്തു പോന്നു. അദ്ദേഹത്തിനു ശേഷം ഈ ശിവലിംഗവും കാലക്രമത്തിൽ ഭൂമിക്ക് അടിയിലേക്ക് താണുപോയി.

ശതസോമൻ

പിന്നീട് ഈ പ്രദേശം ഭരിച്ചിരുന്ന മൂഷക രാജവംശത്തിലെ (കോലത്തുനാട്) രാജാവായിരുന്ന ശിവഭക്തനായ ശതസോമനാണ് മൂന്നാമത്തെ ശിവലിംഗം ലഭിച്ചത്. അഗസ്ത്യമുനിയുടെ ഉപദേശ പ്രകാരം ശിവപൂജകൾ നടത്തിയാണ് അദ്ദേഹത്തിന് ഈ ശിവലിംഗം ലഭിച്ചത് എന്നു വിശ്വസിക്കുന്നു. രാജാവ് ഇന്ന് ക്ഷേത്രം നിൽക്കുന്ന സ്ഥലത്ത് ഈ ശിവലിംഗം പ്രതിഷ്ഠിച്ചു, ക്ഷേത്രം പണിതു പൂജ നടത്തിപോന്നുവത്രെ.

ശതസേനൻ

ശതസേനൻ കാമധേനുവിനെ കറന്നെടുത്ത പാലുകൊണ്ട് കഴുകി ശുദ്ധീകരിച്ച് പ്രതിഷ്ഠിച്ച ശിവലിംഗമാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ എന്ന് ക്ഷേത്രഐതിഹ്യം പറയുന്നു. തളിപ്പറമ്പ് ക്ഷേത്ര-തൃക്കോവിൽ നിർമിച്ചത് രാമഘടകമൂഷികന്റെ വംശത്തിലെ ചന്ദ്രകേതനരാജാവിന്റെ പുത്രനായ സുതസേനനാണ് എന്ന് മൂഷികവംശത്തിലും പറഞ്ഞിരിക്കുന്നു. പഴയ പെരിഞ്ചെല്ലൂർ ഗ്രാമത്തിലെ തളിക്ഷേത്രം തന്നെയാണ് രാജരാജേശ്വര ക്ഷേത്രമെന്നു കരുതപ്പെടുന്നതിനാൽ, ഒരുപക്ഷേ ആ പഴയ ക്ഷേത്രം ശതസേനൻ പുതുക്കിപ്പണിതതായിരിക്കാം.

ശ്രീരാമൻ

ലങ്കയിൽ നിന്ന് രാവണ നിഗ്രഹത്തിനുശേഷം സീതാദേവിയുമായി വിജയശ്രീലാളിതനായി തിരിച്ചുവരുന്ന വഴി ശ്രീരാമൻ ഇവിടെ വന്ന് രാജരാജേശ്വരനു പൂജകൾ അർപ്പിച്ചു എന്നാണ് മറ്റൊരു വിശ്വാസം. അതുകൊണ്ടാവാം ശ്രീരാമന്റെ ബഹുമാനാർത്ഥം ഇന്നും ഭക്തജനങ്ങൾക്ക് നമസ്കാര മണ്ഡപത്തിൽ പ്രവേശനമില്ല.

പെരുംചെല്ലൂർ, പെരുംതൃക്കോവിൽ, തളിപ്പറമ്പ് ക്ഷേത്രം, എന്നീ പേരുകളിൽ ചരിത്രത്താളുകളിൽ ഇടം നേടിയിട്ടുള്ള മഹാക്ഷേത്രമാണ് രാജരാജേശ്വരക്ഷേത്രം. കേരള മാഹാത്മ്യം, കേരള ക്ഷേത്ര മാഹാത്മ്യം, മൂഷികവംശകാവ്യം തൂടങ്ങിയ സംസ്കൃത കൃതികളിലും ചെല്ലുരീശ വിലാസം, ലക്ഷമീ പുരേശസ്തോത്രം,ചെല്ലൂര് പിരാൻസ്തുതി മുതലായ കൃതികളിലും ചെല്ലൂർ നവോദയം ചമ്പുവിലും, തളിപ്പറമ്പ് ഗ്രാമത്തേയും പെരുംതൃക്കോവിലപ്പനേയും പരാമർശമുണ്ട്.

നിരവധി ചരിത്രകഥകളാലും ശാസനങ്ങളാലും പ്രസിദ്ധിയാർജ്ജിച്ച മഹാക്ഷേത്രമാണ് രാജരാജേശ്വരക്ഷേത്രം. പൗരാണിക കാലം മുതൽ പ്രസിദ്ധിയാർജ്ജിച്ചിരുന്ന തളിപ്പറമ്പ്, ഏഴിമല ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന മൂഷകരാജവംശത്തിന്റെ അധീനതയിലായിരുന്നു ഈ ക്ഷേത്രവും ഗ്രാമവും. പ്രാചീനകേരളത്തിലെ ബ്രാഹ്മണ കുടിയേറ്റത്തെ തുടർന്ന് നിലവിൽവന്ന അറുപത്തിനാല് ഗ്രാമങ്ങളിലെ 32 ഗ്രാമങ്ങളിൽ പ്രശസ്തിയുടെ ഉന്നതി കൈവരിക്കാൻ കഴിഞ്ഞ ഗ്രാമമായിരുന്നു പെരിഞ്ചെല്ലൂർ എന്ന് അറിയപ്പെട്ടിരുന്ന തളിപ്പറമ്പ്. ഇവിടുത്തെ ക്ഷേത്രേശന്റെ നാമമായിരുന്നു ഗ്രാമത്തിനും. 32 ഗ്രാമങ്ങളിൽ വടക്കേയറ്റത്തെ ഗ്രാമമായിരുന്ന പെരിഞ്ചല്ലൂർ എന്ന തളിപ്പറമ്പ് എന്ന് ചരിത്രകാരന്മാർ സ്ഥാപിച്ചിട്ടുണ്ട്. ഒരുകാലത്ത് വടക്കൻ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായിരുന്നുവത്രേ ഈ ഗ്രാമം.

ടിപ്പുവിന്റെ പടയോട്ടം 

തന്റെ ജനവിരുദ്ധമായ നയങ്ങൾ അംഗീകരിയ്ക്കാൻ കൂട്ടാക്കാത്ത ജനങ്ങളിൽ അവ വാൾമുനകൊണ്ടു നടപ്പാക്കാൻ ടിപ്പു തന്നെ 1789 ആദ്യം താമരശ്ശേരി ചുരം വഴി മലബാറിൽ കടന്നു വെന്നു കേരള ചരിത്രത്താളുകളിൽ കാണുന്നു. 1788 ജനുവരിയിൽ താമരശേരി ചുരം വഴി ടിപ്പു വലിയൊരു സൈന്യവുമായി മലബാറിൽ കടക്കുകയും. മലബാറിലെ നിരവധി ക്ഷേത്രങ്ങൾ ടിപ്പുവിന്റെ പടയോട്ടത്തിൽ നശിപ്പിക്കുകയുണ്ടായതായി ചരിത്രകാരന്മാർ സാക്ഷ്യം വഹിക്കുന്നു. അതിൽ ഏറെ നാശം സംഭവിച്ച രണ്ടുക്ഷേത്രങ്ങളിൽ ഒന്നാണിത്. രണ്ടാമത്തെ ക്ഷേത്രം പെരുവനം ക്ഷേത്രം ആയിരുന്നു. ഇവിടെ പണ്ട് ഏഴുനിലകളോടുകൂടിയ രാജഗോപുരമുണ്ടായിരുന്നുവത്രേ. ഇത് ടിപ്പുവിന്റെ ആക്രമണത്തിലാണ് അതു തകർന്നതെന്ന് ചരിത്രം പറയുന്നു. ഇന്നും അതിന്റെ പൗരാണിക ശേഷിപ്പുകൾ നമ്മുക്ക് കാണാനാവും. അന്ന് ടിപ്പുവിന്റെ ആക്രമണം നടന്ന് ക്ഷേത്രത്തിനു തീയിട്ടപ്പോൾ ആദ്യം ഓടിയെത്തി തീ അണക്കാൻ ശ്രമിച്ചത് മുസ്ലിം സമുദായക്കാരായിരുന്നുവത്രേ. ടിപ്പുവിനെ പേടിച്ച് മറ്റു സമുദായക്കാർ എത്തിയില്ല പോലും. അതിനുശേഷം ഇവിടെ ക്ഷേത്രത്തിൽ എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ (കൂട്ടമണി അടിക്കുമ്പോൾ) സഹായിക്കാനായി മുസ്ലിം സമുദായക്കാർക്കും ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കാമെന്ന് വ്യവസ്ഥയുണ്ടാക്കി.

കൊട്ടുമ്പുറം 

കേരളത്തിലെ കലകൾക്ക് മുഴുവനും അംഗീകാരം കൊടുത്തിട്ടുള്ള ക്ഷേത്രമാണ് രാജരാജേശ്വരക്ഷേത്രം. ജ്യോതിഷം, വൈദ്യം, തർക്കം, വ്യാകരണം, കല മുതലായവയിൽ പ്രഗല്ഭരായിട്ടുള്ളവരെ സ്ഥാനമാനങ്ങളും, പാരിതോഷികങ്ങളും നല്കി ബഹുമാനിക്കുന്ന പതിവുണ്ടായിരുന്നു. വീരശൃംഖല, കങ്കണം, യോഗ്യത സൂചകങ്ങളായ ബഹുമാന പേരുകൾ എന്നിവയാണ് നല്കിയിരുന്നത്. പണ്ഡിതരേയും, കലാകാരന്മാരേയും ആദരിക്കാറുണ്ടായുന്നത് ക്ഷേത്രസമുച്ചയത്തിനോട് ചേർന്നുള്ള കൊട്ടുമ്പുറം എന്ന മണിഗോപുരത്തിൽ വെച്ചായിരുന്നു. ഇവിടെ രാജരാജേശ്വരക്ഷേത്രത്തിൽ വെച്ച് നൽകപ്പെടുന്ന ഈ സ്ഥാനമാനങ്ങൾ ഏറ്റവും ഉൽകൃഷ്ടമായി കണക്കാക്കിയിരുന്നു.

മാണി മാധവ ചാക്യാർ, ഉദ്ദണ്ഡശാസ്ത്രികൾ തുടങ്ങിയ കലാകാരന്മാരേയും, പണ്ഡിതരേയും ആദരിച്ചിരുന്നതായി തെളിവുകൾ സാക്ഷ്യം പറയുന്നു. 1923-ൽ മാണിമാധവചാക്രാർക്ക് പ്രശസ്തമായ വീരശൃംഖല സമ്മാനിച്ചു. ഈ അമൂല്യമായ ഉപഹാരം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു അദ്ദേഹം. പണ്ഡിതശ്രേഷ്ഠൻ‌മാരുടെ ഒരു കൂട്ടായ്മയുടെ ഏകമായ അഭിപ്രായ പ്രകാരമാണ് രാജരാജേശ്വര സന്നിധിയിൽ വെച്ച് പണ്ഡിത സദസ്സിനെ സാക്ഷിയാക്കി വീരശൃംഖല സമ്മാനിക്കുന്നത്. കൂടാതെ1954-ൽ അദ്ദേഹത്തിന് വിദൂഷകരത്നം പട്ടം കൊടുക്കുകയുണ്ടായി. കൂടിയാട്ടത്തിലെ വിദൂഷകന്റെ ഭാഗം അവതരിപ്പിക്കുന്നതിലെ പൂർണ്ണതയ്ക്ക് ആയിരുന്നു ഈ ബഹുമതി. ക്ഷേത്രത്തിലെ കൊട്ടുമ്പുറത്തുവെച്ചായിരുന്നു ഈ ചടങ്ങുകൾ നടത്തിയത്.

ക്ഷേത്ര രൂപകല്പന

കേരളത്തിലെ പുകൾപെറ്റ മഹാക്ഷേത്രങ്ങളുടെ പട്ടികയിൽ പ്രഥമസ്ഥാനത്തിനു ഉതകുംവണ്ണമാണിവിടുത്തെ ക്ഷേത്രനിർമ്മിതി. ക്ഷേത്ര മതിലകത്തിന്റേയും, ദീർഘചതുരാകൃതിയിലുള്ള ഇവിടുത്തെ ശ്രീകോവിലിലിന്റെയും നിർമ്മാണചാരുത വളരെ പ്രത്യേകതയേറിയതാണ്. രണ്ട് തട്ടുകളായി നിർമ്മിച്ചിരിക്കുന്ന ശ്രീകോവിലും, അതിനുമുൻപിലുള്ള വളരെവലിപ്പമേറിയ നമസ്കാര മണ്ഡപവും മനോഹരമാണ്.

ആചാരങ്ങളും അനുഷ്ഠാനങ്ങളും 

കൂടിയാട്ടം, ചാക്യാർ കൂത്ത് എന്നിവ അവതരിപ്പിക്കുന്നതിന് ഏറ്റവും പരിപാവനമായ സ്ഥലമായി ഈ ക്ഷേത്രം കരുതപ്പെടുന്നു. എല്ലാ പുതിയ കൂടിയാട്ടങ്ങളും രൂപകല്പനയ്ക്കു ശേഷം ആദ്യം അവതരിപ്പിക്കുന്നത് ഇവിടെയാണ്. ചാക്യാ‍ർ സമുദായത്തിലെ "മാണി" കുടുംബത്തിനു മാത്രമേ ഇവിടെ കൂടിയാട്ടം നടത്തുവാൻ അവകാശമുള്ളൂ. പ്രശസ്ത കൂത്ത് കൂടിയാട്ടം കലാകാരനായിരുന്ന നാട്യാചാര്യ വിദൂഷകരത്നം പത്മശ്രീ മാണി മാധവ ചാക്യാർ ഇവിടെ ദശാബ്ദങ്ങളായി കൂടിയാട്ടം അവതരിപ്പിച്ചിരുന്നു. അദ്ദേഹത്തിന് "വിദൂഷകരത്നം" പട്ടം സമ്മാനിച്ചത് ഈ ക്ഷേത്രത്തിൽ വെച്ചാണ്.

ഒരു കലാകാരനു ലഭിക്കാവുന്ന ഏറ്റവും വലിയ ബഹുമതികളിൽ ഒന്നാണ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ നിന്നുള്ള "വീരശൃംഖല". ഈ ക്ഷേത്രത്തിലെ പണ്ഡിത സദസ്സിന്റെ ഐക്യകണ്ഠമായ അഭിപ്രായത്തോടെ മാത്രമേ വീരശൃംഖല നൽകപ്പെടുന്നുള്ളൂ. ഗുരു മാണി മാധവ ചാക്യാർക്കായിരുന്നു അവസാനമായി ഇവിടെ നിന്നും വീരശൃംഖല സമ്മാനിച്ചത്. വീരശൃംഖല ലഭിക്കുമ്പോൾ ഈ ബഹുമതി ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും അദ്ദേഹമായിരുന്നു. അതുപോലെതന്നെ ഈ ക്ഷേത്രത്തിലെ 'കൊട്ടുംപുറം' പ്രസിദ്ധമായിരുന്നു. ക്ഷേത്രത്തിലെ അത്താഴപൂജ കഴിഞ്ഞ് മേൽശാന്തി ചാക്യാന്മാരുടേയും പാഠകക്കാരുടേയും ശിരസ്സിൽ ശിരോലങ്കാരം അണിയിക്കുന്ന ഒരു ആചാരമുണ്ട്. പുതുതായി നാടകം ചിട്ടപ്പെടുത്തി തയ്യാറാക്കുന്ന കൂടിയാട്ടം ആദ്യം ഇവിടെ അവതരിപ്പിക്കണം എന്നു വ്യവസ്ഥയുണ്ടായിരുന്നു.

പുരുഷന്മാർക്ക് ക്ഷേത്രത്തിനുള്ളിൽ എപ്പോഴും പ്രവേശനമുണ്ടെങ്കിലും സ്ത്രീകൾക്ക് എല്ലാസമയങ്ങളിലും ക്ഷേത്രത്തിനുള്ളിൽ പ്രവേശനമില്ല. ബ്രാഹ്മണസ്ത്രീകൾക്ക് ക്ഷേത്രത്തിനകത്തു പ്രവേശനമില്ല. മറ്റു സ്ത്രീകൾ തിരുവത്താഴ പൂജയ്ക്കുശേഷം അകത്തു കയറി തൊഴുന്നു. (വൈകുന്നേരം 7.30 മുതൽ 8.30 വരെ) ചുറ്റമ്പലത്തിനകത്ത് നെയ്യ് വിളക്ക് മാത്രമേ കത്തിക്കാറുള്ളൂ. അതുപോലെതന്നെ തദ്ദേശീയരായ സ്ത്രീകൾ ഗർഭവതികളായിരിക്കുമ്പോൾ മൂന്നു ക്ഷേത്രങ്ങൾ സന്ദർശിക്കുന്ന ഒരു പതിവുണ്ടായിരുന്നു. രാജരാജേശ്വര ക്ഷേത്രവും, തൃച്ചമ്പരത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രവും, തളിപ്പറമ്പിൽ നിന്ന് 6 കിലോമീറ്റർ അകലെയുള്ള കാഞ്ഞിരങ്ങാട്ടെ വൈദ്യനാഥ ക്ഷേത്രവുമാണ് ഈ മൂന്നു ക്ഷേത്രങ്ങൾ. ശിവൻ കുഞ്ഞിന് പ്രതാപവും, തൃച്ചമ്പ്രത്തെ ശ്രീകൃഷ്ണൻ കുഞ്ഞിന് നല്ല സ്വഭാവവും, കാഞ്ഞിരങ്ങാട്ടേ ദേവത ദീർഘായുസ്സും പ്രദാനം ചെയ്യും എന്നാണ് വിശ്വാസം.

പൂക്കോത്ത് കൊട്ടാരത്തിലെ പേരിടീച്ചിൽ 

ചിരപുരാതനവും പൗരാണികവുമായ ക്ഷേത്രമാണ് പൂക്കോത്ത് കൊട്ടാരം ക്ഷേത്രം. സാക്ഷാൽ പെരുംതൃക്കോവിലപ്പനായ ശ്രീ രാജരാജേശ്വര പെരുമാളുടെ സാന്നിധ്യം എപ്പോഴും ഇവിടെ ഉള്ളതിനാലാണ് കൊട്ടാരം എന്ന നാമകരണം ഉണ്ടായതെന്നു പറയപ്പെടുന്നു. രാജരാജേശ്വര ക്ഷേത്രത്തിൽ ആനയെ നടയ്ക്കിരുത്തിയാൽ നാമകരണം ചെയ്ത് പേര് ഉറപ്പിക്കുന്നത് പൂക്കോത്ത് കൊട്ടാരത്തിൽ വച്ചാണ്.

പൂജകൾ 

ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ പരമശിവന് നേദിക്കുവാനായി ചെറിയ മൺപാത്രങ്ങളിൽ നെയ്യ് ക്ഷേത്രത്തിലെ സോപാനനടയിൽ വയ്ക്കുന്നത് ഇവിടുത്തെ പ്രധാന വഴിപാടാണ്. ഇതിനെ നെയ്യമൃത് എന്നുപറയുന്നു. ഇങ്ങനെ കിട്ടുന്ന നെയ്യ് അഭിഷേകത്തിനും വിളക്കിനും ഉപയോഗിച്ചുവരുന്നു.

പ്രതിഷ്ഠാ സങ്കല്പം 

ഇവിടത്തെ പ്രധാന പ്രതിഷ്ഠ രാജരാജേശ്വര സങ്കല്പത്തിൽ പരമശിവനാണ്. എങ്കിലും ശൈവവൈഷ്ണവസങ്കല്പങ്ങൾ കൂടിച്ചേർന്ന ആരാധനാമൂർത്തിയാണ് എന്ന് മറ്റൊരു അഭിപ്രായമുണ്ട്. തൃച്ചംബരം ക്ഷേത്രത്തിൽ നിന്ന് ശ്രീകൃഷ്ണന്റെ എഴുന്നള്ളത്ത് രാജരാജേശ്വരക്ഷേത്രത്തിൽ വരുന്ന അവസരത്തിൽ ഇവിടെത്തെ മൂർത്തിയെ ശങ്കരനാരായണനായി സങ്കല്പിച്ച് ആരാധിച്ചുവരുന്നു. അതുപോലെതന്നെ ശിവനെന്ന സങ്കല്പം മുഖ്യമാണെങ്കിലും കൂവളപ്പൂവ് ഈ ക്ഷേത്രത്തിൽ പൂജയ്ക്ക് എടുക്കുന്നതിനു വിലക്കുണ്ട്. തിങ്കളാഴ്ചയ്ക്കുപകരം ബുധനാഴ്ചയാണ് ഇവിടെ പ്രധാനദിവസം. മാത്രവുമല്ല, പ്രദോഷവ്രതം ഇവിടെ ആചരിയ്ക്കപ്പെടുന്നില്ല. അതുപോലെതന്നെ ശിവരാത്രിദിവസവും ധാര പതിവില്ല.

പ്രധാന മൂർത്തിക്കു പുറമേ ഉപദേവതകളായി ഗണപതി, സുബ്രഹ്മണ്യൻ, മഹാകാളൻ, നന്ദികേശൻ, പാർവതി, യക്ഷി, വൃഷഭൻ, പുറത്ത് ഭൂതനാഥൻ, ചിറവക്കിൽ ശ്രീകൃഷ്ണൻ എന്നീ പ്രതിഷ്ഠകളും ഇവിടെയുണ്ട്.

ആട്ട വിശേഷങ്ങൾ 

കൊടിമരം ഇല്ലാത്തതിനാൽ കൊടിയേറ്റ് ഉത്സവങ്ങളോ, ആറാട്ട് എഴുന്നള്ളത്തുകളോ പതിവില്ല. ഭഗവാൻ രാജരാജേശ്വരന്റെ ശൈവസാന്നിധ്യത്തിനു ബലമേവാൻ ശിവരാത്രിയും, ശങ്കരനാരായണ സങ്കല്പമാണന്നു കരുതാനായി വിഷുവും ഇവിടെ വിശേഷദിവസങ്ങളായി ആഘോഷിക്കുന്നു.

ശിവരാത്രി 

ശിവരാത്രിക്ക് മാത്രമാണ് സ്ത്രീകൾക്ക് ചുറ്റമ്പലത്തിനുള്ളിൽ പ്രവേശിച്ച് രാജരാജേശ്വരനെ തൊഴുന്നതിനുള്ള അനുവാദം മുഴുവൻ സമയവുമുള്ളൂ. അല്ലാത്ത ദിവസങ്ങളിൽ രാത്രി അത്താഴപൂജയ്ക്കുശേഷം എട്ടു മണിക്ക് ശേഷമേ പാടുള്ളൂ.

പുത്തരി ഉത്സവം 

പുത്തരിനാളിൽ ദേശവാസികൾക്കെല്ലാം ക്ഷേത്ര സങ്കേതത്തിൽ വിഭവസമൃദ്ധമായ സദ്യയുണ്ട്. അന്നേ ദിവസം ക്ഷേത്രത്തിന് കുറച്ചകലെയുള്ള കതിർവെക്കും തറയിൽ കതിർകുലകൾ കൊണ്ടുവെക്കാനുള്ള അവകാശം നൽകിയിരിക്കുനത് ഹരിജനങ്ങൾക്കാണ്.

ക്ഷേത്ര ഊരാണ്മ 

ക്ഷേത്ര ഊരാളന്മാർ 64 ഇല്ലങ്ങളിൽപ്പെട്ടവരായിരുന്നു. ഇവരിൽ നാല് ഇല്ലക്കാർ മതം മാറിയെന്നും പറയപ്പെടുന്നു. ക്ഷേത്രത്തിൽ എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ കൂട്ടമണി അടിക്കുമ്പോൾ സഹായിക്കാനായി മുസ്ളിങ്ങൾക്ക് പ്രവേശിക്കാമെന്ന് വ്യവസ്ഥയുണ്ട്. പത്തില്ലക്കാരായ പട്ടേരിമാരായിരുന്നു ക്ഷേത്രഭരണം നടത്തിയിരുന്നത്. ഭരണത്തിന് നായരെ ബ്രാഹ്മണരാക്കി അവരോധിക്കുന്ന പതിവുണ്ടായിരുന്നു. അങ്ങനെ അവരോധിക്കപ്പെടുന്നയാൾ ഊരരശു കൈമൾ എന്നാണ് അറിയപ്പെട്ടിരുന്നത്.

Click: Google Map

വിവരങ്ങൾക്ക് കടപ്പാട് : വിക്കിപീഡിയ, അശോകേട്ടൻ, ക്ഷേത്ര പരിസര വാസികൾ.

©മോഹൻദാസ് വയലാംകുഴി


#SriRajarajeswaraTemple #Kannur #tourism #temple #malabar #malabartemple #kerala #Godowncountry #sivatemple #mahadevatemple #MohandasVayalamkuzhy

Monday, 11 March 2024

ചതുർമുഖ ബസ്തി ജൈന ക്ഷേത്രം, മഞ്ചേശ്വരം

പ്രധാന പ്രത്യേകത, സൂര്യൻ ഏത് ഭാഗത്തുണ്ടായാലും സൂര്യന്റെ പ്രകാശം  ക്ഷേത്രവിഗ്രഹത്തിന്റെ ശിരസ്സിൽ പതിക്കും എന്നത് തന്നെ. ക്ഷേത്രത്തിന് നാല് വാതിലുകളും ഉണ്ട്. നാല് വശത്തുനിന്നും ഒരുപോലെ വിഗ്രഹത്തെ ദർശിക്കാനും സാധിക്കും.

ലോകത്തിൽ തന്നെ ഇങ്ങനെയുള്ള രണ്ടെണ്ണത്തിൽ ഒന്നാണിത്.

കേരളത്തിൽ വേരുകൾ ഇല്ലാത്ത ഒരു മതമാണ് ജൈനമതം. ഇപ്പോൾ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒരു കുടുംബം ഉണ്ടെങ്കിലും തായ്വഴികൾ ഇല്ലാതെ നശിച്ചു കൊണ്ടിരിക്കുന്ന വലിയൊരു തറവാടും തറവാട് ക്ഷേത്രവും വയസ്സായ ഒരു മുത്തശ്ശനും മുത്തശ്ശിയും മാത്രമേ അവിടെയുള്ളൂ.

2002ൽ ആണെന്ന് തോന്നുന്നു ആദ്യമായി റാഷിദിന്റെ കൂടെ ഇവിടെ ഞാൻ പോയത്.

ഇപ്പോൾ നശിച്ചു നിലം പൊത്താവുന്ന തറവാടും പരിസരവും കാണാൻ കഴിയും. ചതുർമുഖ ക്ഷേത്രം ആർക്കിയോളജിക്കൽ ഡിപാർട്ട്മെന്റ് ഏറ്റെടുത്ത് സംരക്ഷിച്ചു പോകുന്നുണ്ട്. 

എന്തായാലും കാസർകോടിന്റെ വിനോദ സഞ്ചാര ഭൂപടത്തിൽ ഇതും ഒരു നല്ല കാണേണ്ട സ്ഥലങ്ങളിൽ ഒന്നാണ്.

വയനാടിൽ വീരേന്ദ്രകുമാർ സ്ഥാപിച്ച ജൈന ക്ഷേത്രം പുതിയതാണ്. പലരുടെയും തെറ്റായ ധാരണ ധർമ്മസ്ഥലയിലെ ക്ഷേത്രം ഹിന്ദുമത വിശ്വാസികളുടെ ആണെന്നാണ്. യഥാർത്ഥത്തിൽ അത് ജൈനമത ക്ഷേത്രമാണ്. പഴയ പല ജൈനമത ക്ഷേത്രങ്ങളും ഹിന്ദുക്കൾ കയ്യേറിയതാണ്.

ചതുർമുഖ ബസ്തി - ജൈന ക്ഷേത്രം, മഞ്ചേശ്വരം - കാസർഗോഡ് ജില്ല

കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരത്തുള്ള രണ്ട് ജൈനക്ഷേത്രങ്ങളിൽ ഒന്നാണ് ചതുർമുഖ ബസ്തി.

കേരളത്തിലെ തദ്ദേശീയമല്ലാത്ത മതങ്ങളിൽ ആദ്യത്തേതാണ് ജൈനമതം.  ഒരു കാലത്ത് ഇവിടെ തഴച്ചുവളർന്ന ജൈനമതത്തിൻ്റെ അവശിഷ്ടങ്ങൾ മഞ്ചേശ്വരത്ത് - അനേകം ക്ഷേത്രങ്ങൾ, പള്ളികൾ, മോസ്‌ക്കുകൾ, ജൈന ക്ഷേത്രങ്ങൾ എന്നിവയുള്ള കാസർഗോഡിലെ ഒരു പ്രധാന തീർത്ഥാടന കേന്ദ്രം - വടക്കൻ കേരളത്തിലെ സന്ദർശകരുടെ പ്രധാന ആകർഷണമാണ്.  ഇവിടെയുള്ള ചതുർമുഖ ബസ്തി ഒരു പഴയ ജൈന ക്ഷേത്രമാണ്.

ബിസി മൂന്നാം നൂറ്റാണ്ടിലാണ് ജൈനമതം തെക്കോട്ട് കൊണ്ടുവന്നത്.  ചന്ദ്ര ഗുപ്ത മൗര്യ (ബി.സി. 321-297), ജൈന സന്യാസി ഭദ്രബാഹു എന്നിവരാൽ, ജൈന പാരമ്പര്യമനുസരിച്ച്.  ഇവർ മൈസൂരിലെ ശ്രാവണബെൽഗോളയിൽ എത്തി.  പിന്നീട് കൂടുതൽ ജൈന മിഷനറിമാർ തമിഴ്നാട്ടിലെത്തി നിരവധി ചേരന്മാരെ അവരുടെ മതത്തിലേക്ക് പരിവർത്തനം ചെയ്തു.  ശിലപ്പദികാരത്തിൻ്റെ രചയിതാവായ പ്രിൻസ് ഇളങ്കോ അടികൾ ജൈനമത വിശ്വാസിയാണെന്ന് വിശ്വസിക്കപ്പെടുന്നു.  ആറാം നൂറ്റാണ്ടിൽ തുടങ്ങിയ ചേര കുടിയേറ്റക്കാരോടൊപ്പം ജൈനന്മാർ കേരളത്തിലെത്തി.  ഇന്നത്തെ ചില ഹിന്ദു ക്ഷേത്രങ്ങൾ യഥാർത്ഥത്തിൽ ജൈന ക്ഷേത്രങ്ങളായിരുന്നു എന്ന അനിഷേധ്യമായ വസ്തുത മാത്രമാണ് കേരളത്തിൽ അവരുടെ സാന്നിധ്യത്തിൻ്റെ ഏക തെളിവ്.

ഇവിടെയുള്ള ചതുർമുഖ ബസ്തി ഒരു പഴയ ജൈന ക്ഷേത്രമാണ്.  ജൈനമതം, ബുദ്ധമതം, ഹിന്ദുമതം തുടങ്ങിയ ആര്യമതങ്ങളുടെ വടക്കുനിന്നുള്ള വരവ് പ്രാചീന കേരളത്തിൽ നിലനിന്നിരുന്ന ദ്രാവിഡ ജീവിതരീതിയെ മാറ്റിമറിച്ചു.  ജൈനമതമാണ് ആദ്യം വന്നത്.  തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടയിലുള്ള കൂടൽമാണിക്യം ക്ഷേത്രം യഥാർത്ഥത്തിൽ ഒരു ജൈനക്ഷേത്രമായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.  എ ഡി എട്ടാം നൂറ്റാണ്ടോടെ ജൈനമതം കേരളത്തിൽ ക്ഷയിച്ചു തുടങ്ങി.  ഏകദേശം 16-ആം നൂറ്റാണ്ടിൽ എ.ഡി.  വയനാട്, കാസർഗോഡ്, ആലപ്പുഴ, കൊച്ചി എന്നിവിടങ്ങളിൽ ജൈന ആരാധനാലയങ്ങൾ ഇന്നും നിലനിൽക്കുന്നു.  വർധമാന മഹാവീരൻ്റെ നാല് വിഗ്രഹങ്ങൾ നാല് ദിശകളിലേക്ക് അഭിമുഖീകരിച്ചിരിക്കുന്നതിനാൽ ചതുർമുഖ ബസ്തി സവിശേഷമാണ്.  അതിനാൽ ചതുര്മുഖം (നാലു മുഖങ്ങൾ), ബസ്തി (ക്ഷേത്രം).

മഞ്ചേശ്വരം ടൗണിൽ നിന്ന് പടിഞ്ഞാറ് ഭാഗത്തേക്കുള്ള റോഡിലൂടെ ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിലേക്കെത്താം. 

Location: https://www.jainmandir.org/Temple/Ancient-Digamer-Jain-Chaturmukha-Temple%2C-Bangramanjeshwar%2C-District---Kasaragod-(Kerala)

©മോഹൻദാസ് വയലാംകുഴി

#കാസർകോട് #kasaragodtourism #godsowncountry #jainatemple #chathurmukhabasti #temple #manjeshwaram

Featured post

പ്രണയം വികാരങ്ങൾക്ക് വഴിമാറുമ്പോൾ

നിൻറെ യൗവ്വനം നീയുടച്ചു കളയരുത്, വിവാഹമെന്ന സങ്കൽപ്പത്തെ മറന്നേക്കുക... മതി മറന്നാടുക, മരണം വരെ... എങ്ങനെയാണ് ഒരു പെൺകുട്ടിക്ക് കല്യാണം...