Sunday, 7 June 2026

ഇന്ത്യൻ കുലസ്ത്രീ


എഴുതി തുടങ്ങുന്നത് ഏറ്റവും ലേറ്റസ്റ്റായ ലോകത്തിൽ ജീവിക്കുന്ന എന്റെ അമ്മയിൽ നിന്നു തന്നെയാണ്.

മിശ്ര ആഹാരിയായ അമ്മ കല്യാണം കഴിഞ്ഞു വന്നത് അച്ഛനടക്കമുള്ള സമ്പൂർണ്ണ സസ്യാഹാരികൾ ജീവിക്കുന്ന ഇടത്തിലേക്കാണ്. വർഷം 45 കഴിഞ്ഞു. അമ്മ ഈ നിമിഷം വരെ സസ്യാഹാരമല്ലാതെ മറ്റൊന്നും കഴിച്ചിട്ടില്ല.

പണ്ടെങ്ങോ എഴുതിവെച്ച മഹാഭാരത കഥയിൽ അന്ധനായ ഭർത്താവ് ധൃതരാഷ്ട്രർക്ക് വേണ്ടി സ്വന്തം കണ്ണ് പോലും കറുത്ത തുണികൊണ്ട് മറച്ചു ലോകത്തിന് മുന്നിൽ കണ്ണുണ്ടായിട്ടും ഇരുട്ടിൽ ജീവിച്ച ഗാന്ധാരിയെന്ന കുല സ്ത്രീ നമ്മുടെ മുന്നിലുണ്ട്. ആ ബിംബം തന്നെയാണ് മറ്റൊരു രീതിയിൽ അമ്മയുടെ രൂപത്തിൽ ഞാൻ കൺമുന്നിൽ ദർശിക്കുന്നതും. ഇതൊരു ത്യാഗം തന്നെയാണ്. യാതൊരു സങ്കോചവും കൂടാതെ സ്വയം ഏറ്റെടുക്കുന്ന പുതിയ തമുറയ്ക്ക് കേട്ടാൽ പോലും അത്ഭുതകരമായ ഒരു കഥ.

ഒരൊറ്റ ഖണ്ഡികയിൽ തുടങ്ങുന്ന ആമുഖത്തിൽ നിന്ന് തന്നെ നിങ്ങൾക്ക് വായിച്ചെടുക്കാനാവും ഇനി മറിക്കുന്ന താളുകളിലെ കഥകൾ. ഒരുപക്ഷെ അത് നിങ്ങളുടെ ഓരോരുത്തരുടെയും കഥയായിരിക്കാം. വീടകങ്ങളിൽ ഒതുങ്ങിപോയവരുടെയും, ഒതുക്കപ്പെട്ടവരുടെയും, ഒതുങ്ങേണ്ടിവന്നവരുടെയും കഥ...

അതിൽ ത്യാഗമുണ്ട്, സഹനമുണ്ട്, സന്തോഷമുണ്ട്, സംതൃപ്തിയുമുണ്ട്.

ഇതൊക്കെ തന്നെയാണ് ഒരു ശരാശരി ഇന്ത്യൻ കുലസ്ത്രീ... ഞാൻ പ്രത്യേകിച്ചു ആരെയും തേടി പോകുന്നില്ല. എനിക്ക് ചുറ്റുമുള്ളവരിൽ തന്നെ ഉണ്ട്.

മാനം, അഭിമാനം, കുടുംബ മഹിമ, പാരമ്പര്യം, തറവാടിത്തം, തുടങ്ങി പല പേരിൽ അറിയപ്പെടുന്ന പാട്രിയാർക്കീയൻ വർഗ്ഗവത്കരണം.

ഇവിടെ നിന്ന് തുടങ്ങുന്നു, പക്ഷെ എവിടെ ചെന്നവസാനിക്കുമെന്നറിയില്ല. ചിലപ്പോൾ എന്നിൽ വന്നവസാനിക്കാനും സാധ്യത ഉണ്ട്.

അതെ, ഓരോ പെണ്ണിന്റെയും കഥ ചെന്നവസാനിക്കുന്നത് ഒരു ആണിലേക്കാണ്.

സ്ത്രീകളുടെ ജാതി ലക്ഷണങ്ങൾ കോടാങ്കി ശാസ്ത്രത്തിൽ പത്മിനി, ചിത്രിണി, ശംഖിനി, ഹസ്തിനി എന്നിങ്ങനെ തരം തിരിച്ചു പറയുന്നുണ്ട്. ലക്ഷണ ശാസ്ത്രപ്രകാരം ഒരു സ്ത്രീ എങ്ങനെയൊക്കെ ആയിരിക്കും എന്ന  അതിപുരാതന കാലത്തെ ലക്ഷണ ശാസ്ത്രപടുവായ സമുദ്രമഹർഷിയുടെ "സമുദ്ര സംഹിത" എന്ന അതിബൃഹത്തായ ശാസ്ത്രഗ്രന്ഥത്തിൽ നിബന്ധിച്ചിരിക്കുന്ന "ഉർവ്വശീ സൂത്രം" എന്ന അധികാരത്തിലാണ് ലക്ഷണ ശാസ്ത്രമായ കോടാങ്കി ശാസ്ത്രം വിവരിക്കുന്നത്.

ഇവിടെ നിന്ന് തന്നെ തുടങ്ങാം ഒരു ഇന്ത്യൻ കുലസ്ത്രീയിലേക്കുള്ള യാത്ര.

പെണ്ണ് കാണാൻ ചെല്ലുമ്പോൾ മുറ്റമടിക്കുന്ന പെണ്ണിനെ കണ്ടാൽ ഉറപ്പിക്കാം വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നവൾ എന്ന്, തല കുനിച്ചു നിലത്ത് കാൽവിരൽ കൊണ്ട് വരയ്ക്കുമ്പോൾ അവൾ നാണക്കാരിയും ഏവരെയും ബഹുമാനിക്കുന്നവളും അടക്കവും ഒതുക്കവും ഉള്ളവളും ആയിരിക്കുമെന്ന് പറയുന്നു. പിന്നെയും കുറെയധികം ലക്ഷണങ്ങൾ. ഇന്നത്തെ കാലത്തെ പെൺകുട്ടികൾക്ക് കേട്ടാൽ അവിശ്വസനീയമായ ആചാരങ്ങൾ.

ഒക്കെയും സ്ത്രീകളെ അരികുവത്കരിക്കാൻ മെയിൽ ഷോവനിസ്റ്റുകളായ പുരുഷന്മാർ കണ്ടെത്തിയ വഴികൾ. എവിടെയും എഴുതിവയ്ക്കപ്പെടാത്ത നിയമങ്ങളും സംഹിതകളും. അതിൽ നിന്ന് വ്യതിചലിക്കുമ്പോൾ ഇന്നത്തെ കാലത്തിന്റെ ഭാഷയായ ഫെമിനിച്ചിയെന്ന ലേബലിൽ മാറ്റിനിർത്തപ്പെടുന്നു..

ആർഷഭാരത സംസ്കാരം, കുല മഹിമ, പാരമ്പര്യം എന്നൊക്കെ പൊക്കി പിടിച്ചു നടക്കുന്ന, പല കൊടികുത്തി വാഴുന്ന കുടുംബ പാരമ്പര്യമുണ്ടെന്ന് സ്വയം അഭിമാനിക്കുന്ന, വസുദൈവകുടുംബകം എന്നൊക്കെ പറഞ്ഞു നടക്കുന്ന ചില മുഖം മൂടിയിട്ട ഒരുകൂട്ടം ആളുകൾ സമൂഹത്തിന് മുന്നിൽ കുലസ്ത്രീ പട്ടം അണിഞ്ഞു നടക്കുന്ന പെണ്ണുങ്ങൾ, കുല പുരുഷൻമാർ അവരുടെ പൊയ്മുഖങ്ങൾ, അവരുടെ കദന കഥകൾ...

നവരസഭാവങ്ങളിൽ പലമുഖങ്ങൾ നിങ്ങളുടെ കൺമുന്നിൽ കൂടി കടന്നു പോകുമ്പോൾ നിങ്ങൾ തരിച്ചിരിക്കരുത്.

©മോഹൻദാസ് വയലാംകുഴി


#TheIndianWomen #MohandasVayalamkuzhy

Thursday, 1 January 2026

കല്യാണമെന്ന അനാചാരം

 

എല്ലാവരും പറയുന്നു എന്തേ ഇങ്ങനെ കല്യാണം കഴിക്കാതെ സിംഗിൾ ആയി നടക്കുന്നത്...?

ഇങ്ങനെ ചോദിക്കുന്നവരിൽ കല്യാണം കഴിച്ചവരുണ്ട് കഴിക്കാത്തവരുണ്ട്, കഴിച്ചവരിൽ തന്നെ കഷ്ടപ്പെട്ടും അഡ്ജസ്റ്റ് ചെയ്തും അടി കൂടിയും സ്ട്രഗിൾ ചെയ്തും ജീവിക്കുന്നവരുണ്ട്.

ഈ ഭൂമിയിൽ ജനിച്ചാൽ പഠിത്തം, ജോലി, കല്യാണം, കുട്ടികൾ ഇങ്ങനെ കൃത്യമായി വരച്ച വരയിലൂടെ സഞ്ചരിക്കണമെന്നാണോ നിങ്ങളൊക്കെ ധരിച്ചു വെച്ചിരിക്കുന്നത്...?

ഇതൊക്കെ ലംഘിച്ചാൽ പിന്നെ ആർഷഭാരത സംസ്കാരവും ഇന്ത്യൻ കുടുംബ വ്യവസ്ഥയും കുടുംബ ഭദ്രതയും ഛിന്നഭിന്നമായിപ്പോയെങ്കിലോ. ഒരു ഘട്ടം കഴിഞ്ഞാൽ പെൺ ആൺ സൗഹൃദങ്ങൾ പാടില്ല, തമാശ പറയാൻ പാടില്ല, വിനോദയാത്ര പാടില്ല... അങ്ങനെ ഓരോ ഘട്ടത്തിലുമുള്ള അടിച്ചമർത്തലുകൾ വേറെ.

ഞാൻ എന്തുകൊണ്ട് കല്യാണം കഴിക്കുന്നില്ല. ഉത്തരം വളരെ സിംപിൾ ആണ്, എന്നാൽ പവർഫുള്ളും ആണ്. മെൻറലി പ്രിപ്പേടല്ലാത്ത ഞാൻ എങ്ങനെ കല്യാണം കഴിക്കും.? വെറുമൊരു ഭാര്യ എന്ന പദവിയിലേക്കും ലൈസൻസോട് കൂടി സെക്സ് ചെയ്യാനും ഒരാളായി എനിക്കെൻറെ ജീവിതത്തിലേക്ക് ഒരാളെ വേണ്ട എന്നുതന്നെയാണ് എൻറെ മനസ്സ് എന്നോട് പറയുന്നത്.

എൻറെ വീട്ടിലേക്ക് കയറി വന്നാലും ആ വീട് കയറി വന്ന വീടായി കാണാതെ സ്വന്തം വീടായി കരുതി, ആ വീട്ടിലെ ഓരോ സാധനങ്ങളും ഓരോ മുക്കും മൂലയും തൻറെ ആണെന്ന് കൂടിയുള്ള മാറ്റത്തിലേക്ക് വരാൻ പറ്റുന്ന ആവശ്യങ്ങൾക്ക് വേണ്ടി പുറത്തുപോകാൻ ടൂ വീലറോ ഫോർ വീലറോ വീട്ടിൽ ഉണ്ടെങ്കിൽ വീട്ടിലെ മറ്റുള്ളവർ ആവശ്യത്തിന് ഉപയോഗിക്കുന്നത് പോലെത്തന്നെ ഉപയോഗിക്കാൻ കഴിയണം. സ്വന്തമായി ജോലി ചെയ്യുകയും സ്വന്തം കാര്യങ്ങൾ യാതൊരു പരാതിയുമില്ലാതെ സ്വന്തമായി നോക്കാനും പറ്റണം.

അപ്പോൾ നിങ്ങളുടെ സംശയം അങ്ങനെയൊരു പെണ്ണിന് എന്നെ ആവശ്യമുണ്ടോ എന്നല്ലേ...?

ഇതിൽ ഞാൻ അവൾ എന്നൊന്നില്ല. രണ്ടു വ്യക്തികളായി വ്യക്തിത്വങ്ങളായി തന്നെ ജീവിക്കുക, ഒപ്പം ഒരു കമ്പാനിയൻഷിപ്പ് ആവശ്യമായി വരുന്ന നല്ല നല്ല മൊമെൻറ്സ് ഉണ്ട്. ഒരുമിച്ചു യാത്ര ചെയ്യുക, ഒരുമിച്ചൊരു സിനിമയ്ക്ക് പോവുക, തുടങ്ങിയ വളരെ സന്തോഷമുള്ള അവസരങ്ങൾ...

അതിന് കല്യാണം കഴിക്കണോ എന്ന് ചോദിക്കുന്നവരുണ്ടാകാം. വേണ്ട, ഒത്തിരി സുഹൃത്തുക്കൾ ഉള്ള എനിക്ക് യാത്ര പോകാനും സിനിമയ്ക്ക് പോകാനും മാത്രം കല്യാണം കഴിക്കേണ്ട യാതൊരുവിധ ആവശ്യവും ഇല്ല എന്നുതന്നെ സമ്മതിക്കുന്നു.

എന്തുകൊണ്ട് കല്യാണം കഴിക്കുന്നില്ല. വീണ്ടുമൊരു ചോദ്യം.

കല്യാണം കഴിക്കാൻ വേണ്ടി കല്യാണം കഴിച്ചു നമ്മുടെ ഉത്തരവാദിത്തങ്ങൾ മറ്റൊരാളുടെ തലയിൽ കെട്ടിവയ്ക്കാനോ, കുടുംബം, പാരമ്പര്യം നിലനിർത്താനോ, കൈമാറിക്കിട്ടിയ സ്വത്തിന് അവകാശിയുണ്ടാക്കാനോ, എന്റെ സന്തോഷങ്ങൾ മാറ്റിവെച്ചു കുടുംബത്തിന് വേണ്ടി ത്യാഗം ചെയ്യാനോ ഞാൻ നിന്നുകൊടുക്കണോ?

ഞാൻ കണ്ട അച്ഛാച്ചൻ മുതൽ അച്ഛൻ വരെയുള്ളവർ സ്വന്തം ആഗ്രഹങ്ങൾ മാറ്റിവെച്ചു കുടുംബത്തിന് വേണ്ടി മാത്രം ജീവിച്ച അതെ പാരമ്പര്യം നിലനിർത്തിപ്പോരാൻ ഞാൻ കല്യാണം കഴിക്കണോ...?

വയസ്സാകുമ്പോൾ കൂട്ടിന് ഒരാൾ വേണ്ടേ??

എനിക്ക് മുന്നേ എൻറെ പാട്ണർ മരിച്ചു പോയാൽ...?? എനിക്ക് മുന്നേ എന്റെ പാട്ണർ കിടപ്പിലായാൽ...? എന്നെ ആര് നോക്കും. ഞങ്ങൾ ഉണ്ടാക്കുന്ന കുട്ടികൾ ജോലി ആവശ്യാർത്ഥം വിദേശത്തോ മറ്റെവിടെയെങ്കിലും പോയാൽ...? 

അപ്പോൾ ഈ കുടുംബം കുട്ടികൾ എന്നൊക്കെപ്പറയുന്ന കപട ലോകം സൃഷ്ടിക്കാൻ വെപ്രാളപ്പെടുന്ന ആളുകൾ എന്ത് പറയും...?

എത്രപേർക്ക് സ്വന്തമായി ഭക്ഷണം ഉണ്ടാക്കാൻ അറിയും, തുണി അലക്കാൻ അറിയും, പാത്രം കഴുകാനും, വീട് വൃത്തിയാക്കാനും, കക്കൂസ് കഴുകാനും പറ്റും...?

എനിക്ക് അറിയാം... കല്യാണം കഴിച്ചില്ലെങ്കിലും ഇതൊക്കെ ഞാൻ ചെയ്യുന്നുണ്ട്, ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. ഇനി ഭാവിയിൽ കല്യാണം കഴിച്ചാലും ഇങ്ങനെ തന്നെയായിരിക്കുകയും ചെയ്യും.

എന്താണ് പറഞ്ഞവന്നതെന്നുവെച്ചാൽ...

നമുക്ക് നമ്മുടെ കൂടെ വരുന്ന പാട്ണറെ അവർ എങ്ങനെ ജീവിച്ചു പോകുന്നുണ്ടോ, അതേപോലെ നമുക്കൊപ്പം ജീവിച്ചുപോകാൻ അവർക്ക് പറ്റിയില്ലെങ്കിൽ നമ്മളൊരു പരാജയം ആയിരിക്കും. അല്ലാതെ അവരുടെ സ്വാതന്ത്യവും അവരുടെ ജീവിതവും എൻറെ കയ്യിലേക്ക് ആരെങ്കിലും വെച്ചുതരുന്നതായോ, അടിമയെപ്പോലെ എൻറെ ജീവിതത്തിലേക്ക് കയറിവരുന്ന ഒരാളായോ, എൻറെ നിർദ്ദേശങ്ങൾക്കനുസരിച്ചു ചലിക്കുന്ന ഒരു റോബോട്ടായോ ജീവിക്കേണ്ടതില്ല. നിങ്ങളായിക്കോ... എനിക്കിതൊന്നും സെറ്റാകില്ല...

പിന്നെ ഇരുപത്തഞ്ചിലും മുപ്പത്തിലും മുപ്പത്തഞ്ചിലും കല്യാണം കഴിക്കണമെന്ന സോകോൾഡ് ചിന്താഗതിയും ഒന്ന് മാറ്റിപിടിക്കുന്നത് നല്ലതല്ലേ. എന്തേ അമ്പതിലോ, അറുപതിലോ കല്യാണം കഴിച്ചാൽ... അഥവാ കല്യാണം കഴിച്ചാലും കുട്ടികൾ നിർബന്ധമാണോ??

ഒരു കുട്ടി ഉണ്ടായാൽ അഥവാ ഒരു കുട്ടിയെ ഉണ്ടാക്കിയാൽ നല്ല രീതിയിൽ അതിനെ വളർത്തിക്കൊണ്ടുവരാൻ പറ്റിയില്ലെങ്കിൽ ആ പണിക്ക് നിൽക്കരുത്. ഭാര്യ ഉണ്ടല്ലോ, കുഞ്ഞിനെ നോക്കൽ അവളുടെ ബാധ്യതയാണല്ലോ എന്ന് വിചാരിക്കുന്ന ഭർത്താക്കന്മാർക്ക് ഇതൊക്കെ നിസ്സാരമായിരിക്കും. എനിക്കല്ല. അതൊരു റെസ്പോൺസിബിലിറ്റി തന്നെയാണ്. അതിന് പറ്റില്ലെങ്കിൽ സെക്സ് ആസ്വദിച്ചു ജീവിച്ചു പോവുക. അല്ലെങ്കിൽ ആ പണിക്ക് നിൽക്കാതിരിക്കുക.

©മോഹൻദാസ് വയലാംകുഴി

Featured post

പ്രണയം വികാരങ്ങൾക്ക് വഴിമാറുമ്പോൾ

നിൻറെ യൗവ്വനം നീയുടച്ചു കളയരുത്, വിവാഹമെന്ന സങ്കൽപ്പത്തെ മറന്നേക്കുക... മതി മറന്നാടുക, മരണം വരെ... എങ്ങനെയാണ് ഒരു പെൺകുട്ടിക്ക് കല്യാണം...