Thursday, 26 June 2025

ഒരു ചായ കുടിക്കാൻ ഊട്ടിയിൽ പോയ കഥ


ഉയരം കൂടുന്തോറും ചായയ്ക്ക് രുചി കൂടുമെന്ന് ലാലേട്ടൻ പറയാറുണ്ട്. അപ്പോഴൊക്കെ നല്ല ഉശിരൻ ചായ കുടിക്കാൻ തോന്നും.

മധുരൈ ഒരു പരിപാടിക്ക് പോയപ്പോഴാണ് നിയാസിൻറെ കോൾ വന്നത്. അടുത്ത പരിപാടി എന്താ...?

ഞാൻ: നേരെ കേറി പോരൂ... കോയമ്പത്തൂരിൽ നിന്ന് നേരെ ഊട്ടി പോയാലോ... ഊട്ടി പോകാം...

നിയാസ്: ബഡ്‌ജറ്റ്‌...

ഞാൻ: നീ കേറി വാ... അക്കൗണ്ടിൽ കുറച്ചു കാണും... തികഞ്ഞില്ലെങ്കിൽ എമർജൻസി ഫണ്ടർമാർ ഉണ്ടല്ലോ, അവരെ വിളിക്കാം..😌

കൊച്ചിയിൽ നിന്ന് നിയാസ് കോയമ്പത്തൂരിലേക്ക് പുറപ്പെട്ടു. മധുരൈയിൽ നിന്ന് ഞാനും. രാവിലെ നാലുമണിക്ക് നിയാസെത്തി. ഞാൻ ഏഴുമണിക്കും. സ്റ്റേഷൻറെ അകത്ത് രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിൽ എസി വെയ്റ്റിങ്ങ് റൂമുണ്ട്. ₹30 രൂപ കൊടുത്താൽ ഒരുമണിക്കൂർ സുഖമായി വിശ്രമിക്കാം, ഒപ്പം വൃത്തിയുള്ള ടോയ്ലറ്റും ഉപയോഗിക്കാം. ടോയ്‌ലറ്റിൻറെ മുന്നിൽ പത്തിരുപതുപേരെങ്കിലും ഉണ്ട്. രണ്ടുപേരും ക്യൂ നിന്ന് കുളിച്ചിറങ്ങിയപ്പോൾ തന്നെ ഒരുമണിക്കൂർ കഴിഞ്ഞിരിക്കുന്നു. നേരെ പുറത്തിറങ്ങി ഓരോ മസാലദോശയും പൂരിയും കഴിച്ചു ലോക്കൽ ബസ്സിൽ ന്യൂ ബസ് സ്റ്റാന്റിലേക്ക് പോയി.



അവിടെ നിന്ന് തമിഴ്‌നാട് ആർ.ടി.സി ബസ്സിൽ നേരെ ഊട്ടിക്ക് ടിക്കറ്റെടുത്തു. 150 രൂപ. ഏകദേശം 10 മണിക്ക് കയറിയ ഞങ്ങൾ ഒന്നരയോടെ ഊട്ടി ബസ് സ്റ്റാൻഡിൽ ഇറങ്ങി. തൊട്ടടുത്തു തന്നെയുള്ള രാജ് ഹോട്ടലിൽ മുറിയെടുത്തു. ഉച്ചയ്ക്ക് ഓരോ ബിരിയാണിയൊക്കെ തട്ടി നേരെ പോയത് ഉദഗമണ്ടലം റെയിൽവേ സ്റ്റേഷനിലേക്ക്.


3 മണിക്ക് അവിടെ നിന്ന് കെറ്റിയിലേക്ക് ടോയി ട്രെയിൻ ഉണ്ടെന്ന് പറഞ്ഞു. രണ്ടുപേർക്ക് 730 രൂപ ടിക്കറ്റ് ചാർജ്. മൊത്തം അങ്ങോട്ടും ഇങ്ങോട്ടും കൂടി ഒന്നര മണിക്കൂർ യാത്ര. റിസർവേഷൻ കൗണ്ടറിൽ പോയി ഫോം പൂരിപ്പിച്ചു നൽകി ടിക്കറ്റ് എടുത്തു കാത്തു നിന്നു. കുന്നിൻ ചെരുവിലൂടെയുള്ള യാത്ര. മനോഹരമായ ഊട്ടി മുഴുവൻ ആസ്വദിച്ചു കാണാൻ പറ്റുന്ന ഒരു കിടിലൻ യാത്ര.



കെറ്റിയിൽ കുറച്ചു നേരം നിർത്തി വീണ്ടും ഉദഗമണ്ടലം റെയിൽവേ സ്റ്റേഷനിൽ വന്നു നിന്നപ്പോൾ സമയം നാലര. അടുത്ത യാത്രയ്ക്ക് ഒരുപാടുപേരുണ്ടായിരുന്നു.

യാത്രകഴിഞ്ഞു റൂമിൽ വന്നു കുറച്ചു  നേരം വിശ്രമിച്ചതിന് ശേഷം ഞങ്ങൾ നടക്കാനിറങ്ങി. ചോക്കലേറ്റ് ഫാക്ടറിയിൽ പോയി ഹോട്ട് ചോക്കലേറ്റ് കുടിച്ചു. കുറച്ചു ചോക്കലേറ്റും വാങ്ങി. രാത്രി മുഴുവൻ തെരുവിലൂടെ നടന്നു. അവസാനം ഒരു ഹോട്ടലിൽ കയറി ഭക്ഷണവും കഴിച്ചു റൂമിൽ പോയി കിടന്നുറങ്ങി. അത്യാവശ്യം നല്ല തണുപ്പായിരുന്നു. 

പിറ്റേന്ന് പത്ത് മണിക്കായിരുന്നു എഴുന്നേറ്റത്. എഴുന്നേറ്റ് കുളിച്ചു പ്രാതലും കഴിച്ചു പെട്ടിയും എടുത്തു ഇറങ്ങി.

ഊട്ടി (ഉദഗമണ്ഡലം), തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ മലയോര നഗരമായ ഇത്, ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ്. തണുത്ത കാലാവസ്ഥ, പുഷ്പങ്ങൾ കൊണ്ട് നിറഞ്ഞ ഉദ്യാനങ്ങൾ, പൈതൃക തീവണ്ടിപ്പാത, പ്രകൃതിദത്ത മനോഹാരിത – ഇവയെല്ലാമാണ് ഊട്ടിയെ സഞ്ചാരികളുടെ ഹൃദയത്തിൽ രാജ്ഞിയായി മാറ്റുന്നത്.

ഊട്ടിയിലെ പ്രധാന ആകർഷണങ്ങൾ:

പുഷ്പമേള (May Flower Show): മേയ് മാസത്തിൽ റോസ് ഉദ്യാനത്തിലും ബോട്ടാണിക്കൽ ഗാർഡൻമുകളിലുമാണ് പ്രധാന പരിപാടികൾ. ലോകപ്രശസ്തം.

റോസ് ഗാർഡൻ: 2000+ തരം റോസാച്ചെടികൾ, ഇന്ത്യയിലെ ഏറ്റവും വലിയ റോസ് പൂന്തോട്ടം.

ബോട്ടാണിക്കൽ ഗാർഡൻ: 55 ഏക്കറിൽ പരന്നു കിടക്കുന്ന ശാസ്ത്രീയമായ നിലയിൽ പരിപാലിക്കുന്ന ചെടികളും മൃഗങ്ങളും. 20 ദശലക്ഷം വർഷം പഴക്കമുള്ള ഫോസിൽ മരം പ്രത്യേക ആകർഷണം.

ബോട്ട് ഹൗസുകൾ: ഊട്ടി തടാകം (1823-ൽ ജോൺ സള്ളിവൻ നിർമ്മിച്ചത്), പൈക്കാര തടാകം – ഇരുവരുടെയും ബോട്ടിംഗിനും വിശ്രമത്തിനും അനുയോജ്യമാണ്.

ദൊഡ്ഡബേട്ട ഒബ്സർവേറ്ററി: നീലഗിരിയിലെ ഏറ്റവും ഉയർന്ന പർവതത്തിൻ മുകളിൽ നിന്ന് ഊട്ടിയുടെയും ചുറ്റുമുള്ള മലനിരകളുടെയും വിസ്മയദൃശ്യങ്ങൾ കാണാം.

മെഴുക് മ്യൂസിയം: ചരിത്രപ്രസിദ്ധരുടെയും സിനിമാ താരങ്ങളുടെയും മെഴുകുപാതിരികൾ.

സെൻറ് സ്റ്റീഫൻസ് പള്ളി: 1820-ൽ നിർമ്മിച്ച ഗഥിക് ശൈലിയിലുള്ള ബ്രിട്ടീഷ് പള്ളി.

കുട്ടികളുടെ ഉദ്യാനം, ചാരിംഗ് ക്രോസ്, മറ്റ് വിനോദകേന്ദ്രങ്ങൾ – കുടുംബസഞ്ചാരത്തിന് അനുയോജ്യമായ സ്ഥലങ്ങൾ.

ഊട്ടിയിലേക്കുള്ള യാത്ര:

ഊട്ടി ഇന്ന് നിരവധിയേറെ വഴികളിലൂടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള സഞ്ചാരികൾക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന സ്ഥലമാണ്.


റോഡ് മാർഗം:

കോയമ്പത്തൂർ – ഊട്ടി: 89 കിമീ (പ്രധാനപ്പെട്ട മാർഗം).

കോഴിക്കോട് – ഊട്ടി: 187 കിമീ.

മൈസൂർ – ഗുഡല്ലൂർ വഴി: 155 കിമീ (കുറച്ച് ദുർഘടം).

ചെന്നൈ, കുണ്ടാപുരം, മദുര, സേലം എന്നിവയിലൂടെയും കുത്തിയിലേക്കുള്ള റോഡുകൾ ഉണ്ട്.

കോത്തഗിരിയും കുണൂറുമാകെയുള്ള റൂട്ടുകൾ വ്യാപകമായി ഉപയോഗിക്കുന്നു.

റോഡുകൾ ടാറിട്ട് നന്നായി സംരക്ഷിക്കപ്പെട്ടവയാണ്, നീലഗിരി മുനിസിപ്പാലിറ്റിയുടെ മേൽനോട്ടത്തിൽ.

റെയിൽ മാർഗം:

മേട്ടുപ്പാളയം – ഊട്ടി:

നീലഗിരി മൗണ്ടൻ റെയിൽവേ (NMR): ഇന്ത്യയിലെ ഏക റാക്ക് റെയിൽവേ – പൽച്ചക്രം വഴി കയറ്റം കയറുന്ന തീവണ്ടി.

1891-ൽ നിർമ്മാണം തുടങ്ങിയ ഈ പൈതൃക റെയിൽവേ 1908-ൽ പൂർത്തിയായി.

യൂനസ്‌കോയുടെ ലോക പൈതൃക തീവണ്ടി പട്ടികയിൽ ഉൾപ്പെട്ടത്.

കൂനൂർ വരെ – ആവി എൻജിൻ (വിന്റർത്തുർ, സ്വിറ്റ്സർലാൻഡ് നിർമ്മിതം),

കൂനൂർ – ഊട്ടി – ഡീസൽ എൻജിൻ.

നടന്ന് പോകുന്ന പ്രകൃതിദൃശ്യങ്ങൾ, മലമുകൾ, വെള്ളച്ചാട്ടങ്ങൾ, തേയിലത്തോട്ടങ്ങൾ എന്നിവ കാഴ്ചവിരുന്ന് ഒരുക്കുന്നു.

വിമാന മാർഗം:

ഏറ്റവും അടുത്ത വിമാനത്താവളം കോയമ്പത്തൂർ വിമാനത്താവളം ആണ്. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം: ബാക്കപ്പ് മാർഗമായി ഉപയോഗപ്പെടുത്താവുന്നതാണ്

ഊട്ടിയിലെ ഓരോ കാഴ്‌ചയും ഓരോ അനുഭവമാണ്. whether it's the mist-covered tea gardens, heritage toy train, vibrant flower shows, or simply a hot cup of tea in the chill air — ഊട്ടി പെട്ടെന്ന് മറക്കാനാകാത്ത അനുഭവങ്ങളാണ് സമ്മാനിക്കുന്നത്.

📍വിനോദ സഞ്ചാരികൾക്കുള്ള കുഞ്ഞു നിർദേശങ്ങൾ:

മാർച്ച് – ജൂൺ: പ്രധാന സീസൺ.

തണുപ്പ് കൂടുതൽ – കോട്ട്, ഷാൾ, കമ്പിളി വസ്ത്രങ്ങൾ നിർബന്ധം.

ബോട്ട് ടിക്കറ്റ്, റെയിൽവേ ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യുന്നത് ഉചിതം.

ഞങ്ങളുടെ മടക്കയാത്ര:

ഊട്ടി ബസ് സ്റ്റാൻഡിൽ നിന്ന് നേരെ ഗൂഡല്ലൂർ ബസിൽ കയറി. ഒന്നരയോടെ ഗൂഡല്ലൂരിലെത്തി. അവിടെ നിന്ന് ഊണും കഴിച്ചു സുൽത്താൻ ബത്തേരിയിലേക്കും അവിടെ നിന്ന് മാനന്തവാടിക്കും ബസ് കയറി. ഏകദേശം ആറുമണിക്ക് മാനന്തവാടി എത്തിയ ഞങ്ങൾ ഓരോ ചായയും കുടിച്ചു നേരെ കണ്ണൂരിലേക്ക് വിട്ടു. കണ്ണൂരിൽ നിന്ന് രാത്രി പതിനൊന്നരയ്ക്ക് ട്രെയിനിൽ കാസർകോടെക്കും. ഏകദേശം ഒരു മണിയോടെ വീട്ടിലെത്തി.



ഈ യാത്രയുടെ ഹൈലൈറ്റ് ചിലവായ പൈസ തന്നെയാണ്. ഏറ്റവും ലക്ഷ്വറി യാത്ര നടത്തുന്ന രണ്ടുപേർ 3500  രൂപയ്ക്കടുത്തു മാത്രം ചിലവാക്കി ഒരു കിടുക്കാച്ചി യാത്ര നടത്തിയിരിക്കുന്നു. അതെ, കോയമ്പത്തൂരിൽ നിന്നും കാസർകോട് വരെയുള്ള ഞങ്ങളുടെ രണ്ടുപേരുടെയും യാത്രയ്ക്ക് ആകെ ചെലവായത് 3500 രൂപയ്ക്കടുത്ത് മാത്രം.


©മോഹൻദാസ് വയലാംകുഴി 

വിവരങ്ങൾക്ക് കടപ്പാട്: വിക്കിപീഡിയ

ചിത്രങ്ങൾക്ക് കടപ്പാട്: നിയാസ് ചട്ടഞ്ചാൽ (https://www.instagram.com/creative_eye_by_niyas)

#ooty #BudgetFriendly #Explore #Experiance #Tamilnadu #wanderlust #Traveller #MohandasVayalamkuzhy


Thursday, 15 May 2025

ബാസ്റ്റഡ്....

 

അങ്ങനെയായിരുന്നു ദേഷ്യം വന്നപ്പോൾ ഞാനവനെ അറിയാതെ വിളിച്ചു പോയത്.

അന്ന് ഞാൻ പത്താം ക്ലാസ്സിൽ ആയിരുന്നു. മലയാളം മീഡിയമാണെങ്കിലും വലിയ വായിൽ വരുന്ന ഒന്ന് രണ്ട് ചീത്ത വിളി ബാസ്റ്റഡ്, കണ്ട്രി ആയിരുന്നു. വീട്ടിൽ നിന്ന് ഒരിക്കൽപോലും ഒരു ചീത്ത വിളി കേട്ടിട്ടില്ല. ഇത്തരം വാക്കുകൾ തന്നെ അറിയാതെ അവരുടെ മുന്നിൽ നിന്ന് വായിൽ വന്നാൽ അതോടെ തീരും.

ഞാൻ ഇന്റർവെൽ സമയത്ത് പുറത്ത് പോകാതെ ക്ലാസ്സിൽ ഇരുന്ന് എന്തോ കാര്യമായി വായിക്കുകയായിരുന്നു. അപ്പോഴാണ് ഉണ്ണി (പേര് ഒറിജിനൽ അല്ല) കടന്നുവന്നത്. അവൻ അടുത്തിരുന്നു ഡസ്കിൽ മുട്ടി പാട്ടുപാടുകയും കൂട്ടത്തിൽ ഒന്നു രണ്ടു വട്ടം തോണ്ടുകയും ചെയ്തു. പ്ലീസ് ഒന്ന് പോയിത്തരുമോ എന്ന് പറഞ്ഞപ്പോൾ അവൻ ഒച്ചയെടുത്തു പാടി. ദേഷ്യം വന്നപ്പോഴാണ് ബാസ്റ്റഡ് എന്ന് വിളിച്ചത്. പെട്ടന്ന് ഉണ്ണിയുടെ ശബ്ദം നിലച്ചു. ഞാൻ പുസ്തകത്തിലേക്ക് കണ്ണും നട്ട് ഇരിക്കുകയാണ്. ഉണ്ണി എഴുന്നേറ്റ് പോയെന്ന് കരുതി ഞാൻ വായന തുടർന്നു.

കുറച്ചു കഴിഞ്ഞപ്പോൾ ചെറിയൊരു തേങ്ങൽ കേട്ട് മുഖം തിരിച്ചു നോക്കിയപ്പോൾ ഡസ്കിലേക്ക് മുഖം പൂഴ്ത്തി ഉണ്ണി കരയുന്നു. ഞാൻ തല പൊക്കാൻ ശ്രമിച്ചപ്പോൾ കണ്ണിൽ നിന്നും ധാര ധാരയായി കാണ്ണീർ ഒഴുകി വരുന്നു.

ഞാനാകെ വല്ലാതെയായി. വായന നിർത്തി. അവൻ മുറുമുറുക്കുന്നത് കേട്ടു... യെസ് ആം ബാസ്റ്റഡ്... യെസ് ആം ബാസ്റ്റഡ്... യെസ് ആം ബാസ്റ്റഡ്... എന്ന്...

എനിക്കതിന്റെ അർത്ഥം അറിയാമെങ്കിലും പെട്ടന്ന് ഒന്നും മനസ്സിലായില്ല. പക്ഷെ എന്തോ പന്തികേടുണ്ടെന്നു ബോധ്യമായി. ഞാൻ അവനെ പൊക്കാൻ ശ്രമിച്ചപ്പോൾ അവൻ എഴുന്നേറ്റ് തലകുനിച്ചു പിറകിൽ പോയി ഇരുന്നു.

എനിക്കാകെ തല പെരുക്കാൻ തുടങ്ങിയിരുന്നു. കുറച്ചു കഴിഞ്ഞു അവന്റെ വീടിനടുത്തുള്ള മറ്റൊരു കുട്ടി ക്ലാസ്സിൽ വന്നപ്പോൾ അവനോട് ചോദിച്ചു ഉണ്ണിയുടെ അച്ഛന് എന്തുപറ്റിയെന്ന്...??

വ്യക്തമായ മറുപടിയല്ലെങ്കിൽ കൂടി അവൻ പറഞ്ഞു, അവന് അച്ഛനില്ല.മറ്റൊന്നും കൃത്യമായി അറിയില്ല എന്ന്.

ഞാൻ ഉണ്ണിയുടെ അടുത്ത് പോയി കൈപിടിച്ചു കുറേ സോറി പറഞ്ഞു. അന്ന് തന്നെ മനസ്സിൽ ഒരു ശപഥവും എടുത്തു. തമാശയ്ക്ക് പോലും ഒരാളെ ചീത്ത വിളിക്കില്ലെന്ന്.

അന്ന് മുതൽ ഈ നിമിഷം വരെ അത് പാലിക്കുന്നുണ്ട്. അത്രെയേറെ ദേഷ്യം തോന്നിയ നിമിഷങ്ങളിൽ ഞാൻ എന്നെ തന്നെ നിയന്ത്രിക്കാൻ നൂറ് മുതൽ പിറകിലോട്ട് എണ്ണും. എവിടെയോ വായിച്ച അറിവാണ്. വേറെ വഴിയില്ല എനിക്ക് എന്നെ നിയന്ത്രിക്കുവാൻ.

ഈ വാട്ട്സ് ആപ്പ് ഒക്കെ വന്ന ശേഷമാണ് വീണ്ടും ഇമോജികൊണ്ട് തെറി വിളിക്കാൻ തുടങ്ങിയത്.


©മോഹൻദാസ് വയലാംകുഴി

#bastard #story #classroomjokes #jokes #life #MohandasVayalamkuzhyUpendran #writer #blogger #founder #socialworker #school 

Thursday, 1 May 2025

കുട്ടികളെ വഴിതെറ്റിക്കുന്നതാര്? രക്ഷിതാക്കൾ തന്നെയല്ലെ?


കുട്ടിക്ക് ഒരു വയസ്സ് ആകും മുമ്പേ തന്നെ മടിയിലിരുത്തി ഭക്ഷണം കഴിപ്പിക്കുമ്പോൾ കാർട്ടൂണും പാട്ടും വെച്ചു കൊടുത്തു സ്ക്രീനിന്റെ അടിമയാക്കി മാറ്റുന്നു, പിന്നീട് മൊബൈൽ ഇല്ലാതെ കുട്ടി ഭക്ഷണം കഴിക്കാൻ കൂട്ടാക്കാതെയാകും, ഒറ്റയ്ക്ക് ഭക്ഷണം കഴിക്കാൻ പ്രായമാകുമ്പോൾ ടി.വി. ഓൺ ചെയ്തു കൊടുത്തും മൊബൈൽ ഓണാക്കി മുന്നിൽ വെച്ചു കൊടുത്തും അടുക്കളയിലോ, അതിഥികളുടെ അടുത്തോ സംസാരിച്ചിരിക്കുമ്പോൾ കുട്ടി സ്ക്രോൾ ചെയ്തു കാണുന്ന കണ്ടന്റ് എന്താണെന്ന് പോലും ശ്രദ്ധിക്കുന്നില്ല. ഇവിടെയാണ് ഒരു ക്രൈമിന്റെ തുടക്കം...


കൂട്ടുകുടുംബങ്ങൾ അണുകുടുംബങ്ങളായി മാറിയതിൽ പിന്നെ ജോലിക്ക് പോകുന്ന ഭർത്താവ് വീട്ടിൽ ഒറ്റയ്ക്ക് കുട്ടിയെ മാനേജ് ചെയ്യുന്ന ഭാര്യ സ്വാഭാവികമായും അടുക്കളയിൽ ജോലി ചെയ്യുമ്പോഴോ, വീട് ക്ളീൻ ചെയ്യുമ്പോഴോ, അലക്കുമ്പോഴോ, കുട്ടി കരയാതിരിക്കാൻ ചെയ്യുന്ന എളുപ്പ വിദ്യയാണ് ടി.വി ഓൺചെയ്തു കാർട്ടൂൺ വെച്ചു കൊടുക്കുകയോ മൊബൈലിൽ യൂട്യൂബ് എടുത്തു ഏതെങ്കിലും കുട്ടിക്ക് ഇഷ്ടപ്പെട്ട പാട്ടോ, കാർട്ടൂണോ വെച്ചു കൊടുത്തു കുട്ടിയെ തനിയെവിട്ടു വീട്ടുജോലികൾ തീർക്കുന്നത്. ഇതൊക്കെ കുഞ്ഞിലെ മുതലെടുക്കുന്ന കുട്ടികൾ വീട്ടിൽ അതിഥികൾ ആരെങ്കിലും വന്നാൽ എന്തെങ്കിലും പറഞ്ഞു ദേഷ്യം പിടിപ്പിച്ചു കൊണ്ടിരിക്കും, ഇത്തരം സന്ദർഭങ്ങളിലും കുട്ടിക്ക് മൊബൈൽ കളിക്കാൻ നൽകുമ്പോൾ കുട്ടി ഒരു സൈഡിൽ ഇരുന്നു കളിക്കും. ഇതേ മുതലെടുപ്പ് കുട്ടികൾ കല്യാണം കൂടാൻ പോയാലോ, മറ്റു ആഘോഷങ്ങളിൽ പങ്കെടുക്കുമ്പോഴോ പയറ്റി നോക്കും. ആളുകളുടെ മുന്നിൽ നാണം കെടാതിരിക്കാൻ വീണ്ടും കുട്ടിയുടെ കയ്യിൽ മൊബൈൽ വെച്ചു കൊടുക്കും. ഏതൊക്കെ സാഹചര്യങ്ങളിൽ ബഹളമുണ്ടാക്കിയാൽ മൊബൈൽ ഫോൺ തങ്ങളുടെ കയ്യിലെത്തുമെന്നു ഒരു കുട്ടി പഠിച്ചു കഴിഞ്ഞിരിക്കും. കുട്ടിയുടെ കയ്യിൽ മൊബൈൽ കൊടുക്കുമ്പോൾ രക്ഷിതാക്കൾ ഉപയോഗിക്കുന്ന എല്ലാ ആപ്പുകളും കുട്ടികൾക്ക് മുന്നിൽ തുറന്നു കിടപ്പുണ്ടാവും. രക്ഷിതാക്കൾ കണ്ട അടൽറ്റ് കണ്ടന്റും അതിൽ കിടക്കുന്നുണ്ടാവാം. സമൂഹ മാധ്യമങ്ങളിൽ നമ്മൾ ഒരു കണ്ടന്റ് കണ്ടാൽ സമാനമായ കണ്ടന്റ് വന്നുകൊണ്ടേയിരിക്കും എന്നത് ആർക്കും അറിയാത്തതല്ല. രക്ഷിതാക്കളുടെ ആശ്രദ്ധയാണ് പലപ്പോഴും ഇത്തരം കണ്ടന്റിലേക്ക് കുട്ടികൾ ചെന്നെത്തുന്നത്. കഴിഞ്ഞ ദിവസം ഇത്തരത്തിൽ ഒരു റീലിൽ രണ്ടോ മൂന്നോ വയസ്സായ ഒരാൺകുട്ടിയും പെൺകുട്ടിയും ബസ്സിൽ രണ്ടു രക്ഷിതാക്കളുടെ കയ്യിലിരുന്നു തന്നെ പരസ്പരം ചുണ്ടുകൾ മുട്ടിച്ചു ചുംബിക്കുന്നു. പത്ത് വയസ്സായ മകൻ സ്വന്തം 'അമ്മ തുണി മാറുന്നത് മൊബൈലിൽ ഷൂട്ട് ചെയ്തു വെച്ചിരിക്കുന്നു. അമ്മയ്ക്കൊപ്പം കിടന്നു പ്രായപൂർത്തിയായവർ ചെയ്യുന്ന പ്രവർത്തികൾ സ്വന്തം അമ്മയിൽ തന്നെ പരീക്ഷിക്കുന്നു. സൈക്കോളജിസ്റ്റിനെ കാണിച്ചപ്പോഴാണ് മനസ്സിലായത് മൊബൈലിൽ കണ്ടത് പരീക്ഷിക്കാൻ കിട്ടിയത് സ്വന്തം അമ്മയെ തന്നെയാണെന്ന്.


രക്ഷിതാക്കൾ രണ്ടുപേരും ജോലിക്ക് പോകുന്നവരാണെങ്കിൽ സ്‌കൂൾ വിട്ടു വീട്ടിൽ എത്തിയാലും രക്ഷിതാക്കൾ വരുന്നത് വരെ മൊബൈൽ ഫോണിൽ ആയിരിക്കും. കുട്ടികൾ മൊബൈലിൽ കളിക്കുന്ന ഗെയിമുകളിൽ പലതും യുദ്ധവും വെടിവെപ്പും ഒക്കെ ആണ്. അത്തരം ഗെയിമുകളിൽ തന്നെ ഉപയോഗിക്കുന്ന ആയുധങ്ങളുടെ വിവരങ്ങളൊക്കെ കാണും. വ്യത്യസ്ത തരം ആയുധങ്ങൾ തിരഞ്ഞെടുക്കാനുള്ള ഓപ്‌ഷനുകളും ഉണ്ട്. ആളുകളെ കൊല്ലുന്നതിനനുസരിച്ചു കൂടുതൽ പോയിന്റുകൾ നേടാനുള്ള അവസരങ്ങളും ഓൺലൈനായി കളിക്കുന്ന ഗെയിമുകളിൽ ലോകത്തിന്റെ പലഭാഗങ്ങളിൽ ഇരുന്ന് കളിക്കാൻ പറ്റുമെന്നതും കുട്ടികളെ വിശാലമായ ലോകത്തേക്ക് ഉയർത്തി കൊണ്ടുപോകുന്നു. ഓൺലൈനായി ഗെയിമുകൾ കളിക്കുമ്പോൾ പരസ്പരം സംസാരിക്കാനുള്ള ഓപ്ഷൻസ് കൂടി പല ഗെയിം ആപ്പുകളിലും ഉണ്ട് എന്നത് ഗെയിം കളിക്കുമ്പോൾ പരസ്പരം വീറും വാശിയുമുണ്ടാക്കാൻ കാരണമാകുന്നുണ്ട്. സ്‌കൂളുകളിൽ ഒരേ ബഞ്ചിലിരുന്നു പഠിക്കുന്നവർ വീട്ടിലെത്തിയാൽ ഇത്തരം ഓൺലൈൻ ഗെയിമുകൾ കളിച്ചു തോൽക്കുമ്പോൾ കൂട്ടുകാരെ കൂട്ടി തല്ലാനും കൊല്ലാനും പോകുന്ന കാഴ്ചകളാണ് കണ്ടുവരുന്നത്.

യൂട്യൂബിൽ കണ്ടന്റ് ഫിൽറ്റർ എന്നൊരു ഓപ്ഷൻ ഉണ്ട്. അടൽറ്റ് കണ്ടന്റുകൾ വരാതിരിക്കാൻ സെറ്റ് ചെയ്തു വയ്ക്കാൻ സാധിക്കും. ഗൂഗിളിലും മറ്റു സമൂഹ മാധ്യമങ്ങളിൽലും ഈ ഓപ്ഷൻ നമുക്ക് ചെയ്തുവയ്ക്കാം. കൂടാതെ പാരൻറ് കണ്ട്രോൾ എന്നൊരു ഓപ്ഷനും ഉണ്ട്. രാത്രി ഏറെ വൈകി മൊബൈൽ ഉപയോഗിക്കുന്ന കുട്ടിയെ നിയന്ത്രിക്കാൻ ഇത്തരം ഓപ്ഷൻ തിരഞ്ഞെടുത്താൽ മതി.

പരസ്പരം സീക്രട്ട് ചാറ്റുകൾക്ക് പലതരം ആപ്പുകൾ നിലവിലുണ്ട്. സ്നാപ്പ് ചാറ്റിൽ ഓരോ ചാറ്റുകളും കണ്ടാൽ പിന്നീട് അപ്രത്യക്ഷമായി പോകും. ടെലിഗ്രാമിൽ സീക്രട്ട് ചാറ്റ് ഓപ്ഷൻ എടുത്താൽ നമ്മൾ അയക്കുന്ന വീഡിയോ അല്ലെങ്കിൽ ഫോട്ടോസ് ആർക്കെങ്കിലും ഫോർവേഡ്  ചെയ്താൽ അതിൽ കാണിക്കും അപ്പോൾ തന്നെ അത് ഡിലീറ്റ് ചെയ്താൽ ഫോർവേഡ് ചെയ്തു കിട്ടിയ ആൾക്കും പിന്നീട് കാണാൻ സാധിക്കില്ല. സീക്രട്ട് ചാറ്റ് നടത്തുമ്പോൾ തന്നെ എന്തെങ്കിലും സംശയം വരികയാണെങ്കിൽ ആർക്ക് വേണമെങ്കിലും ചാറ്റ് ഡിലീറ്റ് ചെയ്യാം. അപ്പോൾ രണ്ടിടത്തും ചാറ്റ് ഡിലീറ്റ് ആയിട്ടുണ്ടാകും. ഇതൊന്നും കൂടാതെ ഫോട്ടോയും വീഡിയോയും ലോക്ക് ചെയ്തു ഹൈടാക്കി വയ്ക്കുന്ന ആപ്പുകൾ ഉണ്ട്. ഇത്തരം ആപ്പുകൾ ഉപയോഗിക്കുന്നതുകൊണ്ടുതന്നെ മൊബൈൽ ഇടയ്ക്ക് പരിശോധിച്ചാലും മോശമായ ഒരു കാര്യവും കാണാൻ സാധിക്കില്ല. ആൺകുട്ടികളെക്കാൾ ലഹരി ഉപയോഗിക്കുന്നതും മദ്യപിക്കുന്നതും പെൺകുട്ടികൾ ആണെന്ന് പറഞ്ഞാൽ എത്രപേർ സമ്മതിച്ചു തരുമെന്നറിയില്ല. രാസലഹരികൾ കടത്തുന്നതും കൂടുതലും പെൺകുട്ടികളാണെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. പ്രത്യേകിച്ചും സ്വകാര്യ ഭാഗങ്ങളിൽ വെച്ചു ട്രെയിനുകളിലും ബസ്സുകളിലും യാത്ര ചെയ്ത് ഇത്തരം രാസ ലഹരികൾ കടത്തുമ്പോൾ യാതൊരു തരത്തിലുള്ള പരിശോധനകൾക്കും വിധേയമാകുന്നില്ലെന്നതാണ് ഇത്തരക്കാരുടെ ധൈര്യം. സാനിറ്ററി പാഡുകളിലൊക്കെ ഇത്തരം ലഹരികൾ ഈസിയായി കടുത്തുന്നുണ്ട്.

ലോകം വിശാലമായി തുറന്നുകൊടുക്കുന്ന മൊബൈൽ ഫോൺ തന്നെയാണ് ഇത്തരത്തിലുള്ള സൂത്രവിദ്യകൾ പകർന്നു നൽകുന്നത്. അതിക്രൂരമായ കൊലപാതകങ്ങൾ നടന്ന കേസിലൊക്കെയും പോലീസ് ഡിജിറ്റൽ തെളിവുകളായി കണ്ടെത്തിയത് ഇത്തരത്തിലുള്ള സെർച്ച് ഹിസ്റ്ററികളാണ്. എന്തിനും ഏതിനും ഒരു സൊല്യൂഷനായി ഗൂഗിൾ മുന്നിൽ കിടക്കുമ്പോൾ കന്യാകുമാരിയിൽ ഇരുന്ന് കശ്മീരിൽ ബോംബ് പൊട്ടിക്കാനും അമേരിക്കയിൽ മിസൈൽ ഇട്ടു തകർക്കാനും ഒരൊറ്റ ക്ലിക്ക് മതി. ലോകത്തിന് മീതെ ഡമോക്ലസിന്റെ വാളുപോലെ തൂങ്ങി കിടക്കുന്നതാണ് ഇത്തരം സാങ്കേതിക വിദ്യയുടെ കടന്നുകയറ്റം. ലോകം വിരൽ തുമ്പിൽ എന്നത് ഇന്നൊരു സ്വപ്നമല്ല, യാഥാർത്ഥ്യമാണ്.


©മോഹൻദാസ് വയലാംകുഴി


#Mobileaddict #mobile #children #addiction

Saturday, 4 January 2025

ഞാനൊരു കള്ളനാണ്...

ഞാനൊരു കള്ളനാണ്... പഠിച്ച കള്ളൻ എന്നൊക്കെ പറയാമോ എന്നറിയില്ല.

ഏകദേശം പത്തുപന്ത്രണ്ട് കൊല്ലത്തിലേറെയായി സോഷ്യൽ മീഡിയ ഉപയോഗിക്കാൻ തുടങ്ങിയിട്ട് അതിലും മുമ്പേ 2005 മുതൽ മൊബൈൽ ഉപയോഗിച്ചു തുടങ്ങിയിട്ട്.

അന്ന് മുതൽ ഇന്ന് വരെ പരിചയപ്പെട്ട ഒട്ടു മുക്കാൽ ആളുകളെയും പരമാവധി ഒരു Keep in touch ലൈനിൽ മെയ്ന്റയിൻ ചെയ്ത് കൊണ്ടുപോകാൻ ശ്രമിച്ചിട്ടുണ്ട്. കുറെയേറെ വിജയിച്ചിട്ടുമുണ്ട്.

ആദ്യ കാലത്തൊക്കെ Text Message ആയിരുന്നു. പിന്നെ പതുക്കെ സോഷ്യൽ മീഡിയയിലേക്ക് വന്നതോട് കൂടി പണ്ട് കൂടെ പടിച്ചവരെയും ഇടയ്ക്ക് കൈവിട്ടുപോയ സൗഹൃദങ്ങളെയും തേടി കണ്ടുപിടിച്ചു ഓർക്കൂട്ടിലാക്കി, പിന്നീടത് ഫെയ്സ്ബുക്കിലേക്ക് മാറി, കൂട്ടത്തിൽ ഇൻസ്റ്റാഗ്രാമും ലിങ്ക്ഡ്ഇൻ, വാട്ട്സ് ആപ്പ്, തുടങ്ങിയ മറ്റ് സാമൂഹ്യ മാധ്യമങ്ങളും കൂടി ആയപ്പോൾ നമ്മൾ ഇവിടെ ലൈവായി നിൽക്കുന്നു എന്നുള്ളത് നമുക്ക് വേണ്ടപ്പെട്ടവരെ അറിയിക്കാനും അവരുടെ വിശേഷങ്ങൾ അറിയാനും പറ്റുന്നു എന്നത് വലിയ കാര്യം തന്നെയാണ്. പ്രത്യേകിച്ചും എന്നെ പോലെ ഒരാൾക്ക് ജോലിയോടാനുബന്ധിച്ചു യാത്ര ചെയ്യേണ്ടി വരുന്നത് കൊണ്ട് Near By Options, ഓരോ സ്ഥലത്തെത്തുമ്പോഴും അതാത് സ്ഥലങ്ങളിലെ സൗഹൃദങ്ങളെ കാണാനും അത്യാവശ്യം വന്നാൽ ഒരു താമസ സൗകര്യമോ മറ്റ് അത്യാവശ്യ കാര്യങ്ങൾ ചെയ്തു തരാൻ ഒരാൾ ഉണ്ടാകും എന്നൊരു ബലം വലിയൊരു ആത്മവിശ്വാസമാണ്. (ഇതുവരെയും അധികമാരെയും ബുദ്ധിമുട്ടിച്ചിട്ടില്ല എന്നതും എന്നതും എടുത്തു പറയേണ്ടതാണ്).

പറഞ്ഞു വരുന്നത് ഇപ്പോഴത്തെ സോഷ്യൽ മീഡിയയിൽ വരുന്ന കോലാഹലം തന്നെ. ഒരു വർഗ്ഗീയ ലഹളയ്ക്ക് തീപിടിപ്പിക്കാൻ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റോ, ഒരു whatsapp സന്ദേശമോ മതിയാകും എന്ന നിലയിലെത്തിയിട്ടുണ്ട് കാര്യങ്ങൾ.

ഫെയ്‌സ്ബുക്കിൽ കിടന്നു വിപ്ലവം പറയുന്ന ഒരാളും പകൽ വെളിച്ചത്തിൽ അത് പ്രവർത്തിയിൽ കൊണ്ടുവരാൻ സാധിക്കാത്തവരാണ്.

കാരുണ്യപോസ്റ്റുകൾ ഷെയർ ചെയ്യുന്നവരിൽ 99% ആളുകളും സ്വന്തം വീട്ടിലേക്ക് വിശന്നൊരു യാചകൻ കയറി വന്നാൽ ആട്ടിപായിക്കുന്നവരാണ്. ചിലരോ റോഡ് സൈഡിൽ പോയി പോതിച്ചോർ കൊടുക്കുന്നത് ഫോട്ടോ എടുത്ത് നാലാളെ അറിയിക്കാൻ വേണ്ടി മാത്രം ഫോട്ടോ പോസ്റ്റ് ചെയ്യും (സംഘടനകൾ ചെയ്യുന്നതും വ്യക്തികൾ ചെയ്യുന്നതും വ്യത്യാസമുണ്ട്. സംഘടനകൾ ചെയ്യുന്നത് ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ വന്നാൽ മറ്റുള്ളവർക്കും ഒരു പ്രചോദനമാകും എന്ന് വിശ്വസിക്കുന്നു).

മഹാപ്രളയം വന്നപ്പോൾ സോഷ്യൽ മീഡിയ എത്രത്തോളം ഉപകാരപ്പെട്ടു എന്നത് എല്ലാർക്കും അറിയാവുന്ന കാര്യമാണ്. അന്നാർക്കും ജാതിയും മതവും രാഷ്ട്രീയവും ഒന്നും ഉണ്ടായിരുന്നില്ല.  ട്രോളുകൾ പോലും നല്ലകാര്യങ്ങൾക്ക് വേണ്ടി ഉണ്ടായി.

ഇന്നത്തെ അവസ്ഥ നോക്കൂ. സുഹൃത്തുക്കൾ വരെ പരസ്പരം കടിച്ചു കീറാൻ നോക്കുന്നു, പഴി ചാരുന്നു, വെല്ലുവിളി നടത്തുന്നു. 

പലരും പറയുന്നത് ഇച്ചിരി ചോര പുഴ ഒഴുകിയാലെ നവോത്ഥാനം ഉണ്ടാകുകയുള്ളൂ എന്ന്.  ചൂണ്ടിക്കാണിക്കാൻ ഉദാഹരണങ്ങൾ നിരത്തുന്നു. കാലപങ്ങൾക്കും ഹർത്തലുകൾക്കും പരസ്പരം കൊല്ലുന്ന ഈ വൃത്തികെട്ട സാഹചര്യങ്ങൾക്ക് പോലും ന്യായീകരണം കണ്ടെത്തുന്നു.

ആദ്യം പറഞ്ഞപോലെ, ഞാൻ ഒരു കള്ളനാണ്. മിക്കതും കണ്ടില്ല കേട്ടില്ല എന്ന് നടിക്കും, വിപ്ലവം എന്ന് നിങ്ങൾ പറയുന്ന ഒരു കാര്യത്തിനും അഭിപ്രായങ്ങൾ പറയാൻ പരമാവധി ശ്രമിക്കാറില്ല, വിവാദ പരാമർശങ്ങളൊന്നും തന്നെ നടത്താറില്ല. എങ്ങനെയെങ്കിലും ആരേയും വ്രണപ്പെടുത്താതെ, തട്ടാതെ മുട്ടാതെ, നുഴഞ്ഞു നുഴഞ്ഞു നീന്തി കരപിടിക്കുക എന്ന കൗശലമാണ് കയ്യിലുള്ളത്.

നല്ലത് പറയിപ്പിക്കാനൊന്നുമല്ല, പരമാവധി മോശം പറയിപ്പിക്കാതെ, ആരുടെയും വിദ്വേഷവും പകയും എന്റെ മുകളിൽ പതിക്കാതിരിക്കാനുള്ള ഒരു കുഞ്ഞു തന്ത്രം. കാരണം, ഈ ഭൂമിയിൽ തന്നെയാണ് സ്വർഗ്ഗവും നരകവും ഉള്ളത് എന്ന വിശ്വാസക്കാരനാണ് ഞാൻ. അതുകൊണ്ട് തന്നെ ഇത് പരമാവധി കണ്ടും ആസ്വദിച്ചും കുറെയേറെ ആഗ്രഹങ്ങൾ സാധിച്ചും ഒരു ദിവസം ആരോടും പറയാതെ പ്രാണൻ വിട്ടു പോവുക എന്ന ഒരു സെല്ഫിഷ് മൈൻഡ് ഉള്ള ഒരാളാണ്.

അതിനിടയിൽ ഇതൊക്കെ കാണുമ്പോൾ പേടി തോന്നുന്നു. വല്ലാത്തൊരു പേടി.

©മോഹൻദാസ് വയലാംകുഴി

Monday, 2 December 2024

New Gen

 


ന്യൂ ജെൻ പിള്ളേരെന്ന് പലപ്പോഴും ആളുകൾ മുദ്രകുത്തപ്പെട്ട നമ്മുടെ പുതിയ തലമുറയിലെ കുട്ടികളെക്കുറിച്ചുള്ള പല ധാരണകളും പൊതു ധാരണകളും തെറ്റാണെന്നാണ് എൻറെയൊരു നിരീക്ഷണം...

എല്ലാ സൗകര്യമുള്ള ആൻഡ്രോയിഡ് മൊബൈൽ കയ്യിലുണ്ടായിട്ടും സക്കർബർഗിനോട് മുഖം തിരിച്ചു ഫെയ്‌സ്ബുക്കും വാട്ട്സ് ആപ്പും ഉപയോഗിക്കാത്ത ആൺകുട്ടികളും പെൺകുട്ടികളും ഉണ്ടെന്നത് എത്രപേർക്കറിയാം. ഇപ്പോഴും കമ്മ്യൂണിക്കേറ്റ്‌ ചെയ്യാൻ മെയിലുപയോഗിക്കുന്നു എന്നറിയുമ്പോൾ എത്രപേരുടെ പുരികം ചുളിഞ്ഞു പോകും...!!


കിട്ടുന്ന പോക്കറ്റ് മണിയൊക്കെ കൂട്ടി വെച്ച് പുസ്തകം വാങ്ങി വായിക്കുന്ന പുതിയ തലമുറയെ എത്രപേർക്കറിയാം...

അതും ഗംഭീര വായനക്കാരാണ്. പലപ്പോഴും ലോക ക്ളാസ്സിക്കുകളായ പുസ്തകങ്ങൾ ഓൺലൈൻ വഴിയൊക്കെ വാങ്ങി വായിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്നു എന്നത് അത്യന്തം അദ്‌ഭുതവും സന്തോഷവും ഉണ്ടാക്കുന്നുണ്ട്.

നമ്മിൽ പലരും സാമൂഹ്യ സേവനം ചെയ്യുന്നത് എന്തെങ്കിലും ലാഭം പ്രതീക്ഷിച്ചാണെങ്കിൽ മാനുഷിക പരിഗണനയും സ്നേഹവും കാരുണ്യവും ഇത്രത്തോളം ഈ പുതിയ തലമുറയിൽ ഉണ്ടെന്നറിയുമ്പോൾ ഒരു ആത്മസംതൃപ്തി.

കനിവ് നഷ്ടപ്പെടാത്ത കരുണ നഷ്ടപ്പെടാത്ത ഒരു പുത്തൻ തലമുറ പിന്നാലെയുണ്ടെന്നത് അനുഗ്രഹമാണ്.


മുമ്പൊക്കെ എത്ര സോഷ്യലായി ഇടപെടുന്ന അച്ഛനമ്മമാരും കുട്ടികളെ ഒന്ന് നിയന്ത്രിക്കും. ആൺ പെൺ അതിർ വരമ്പുകൾ ഇട്ട് വയ്ക്കും. ഇപ്പോൾ ആൺ പെൺ അതിർ വരമ്പുകൾ വളരെ കുറവാണ്. ഒന്നിച്ചിരുന്ന് പഠിക്കുകയും ഒരു വീട്ടിൽ എന്നപോലെ കഴിയുകയും വളരെ ആരോഗ്യപരമായ രീതിയിൽ സുഹൃത് ബന്ധം കാത്ത് സൂക്ഷിക്കുകയും അത് രക്ഷിതാക്കൾ (ന്യൂ ജെൻ കുട്ടികളുടെ ന്യൂ ജെൻ രക്ഷിതാക്കൾ) തന്നെ നല്ലരീതിയിൽ കാണുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്.

വേഷത്തിലും നടപ്പിലുമൊന്നും ഒരു കാര്യവുമില്ല. മുടി വളർത്തിയും താടി വളർത്തിയും മീശ പിരിച്ചു വെച്ചും കുപ്പി പാന്റിട്ടും, ബർമുഡയിട്ടുമൊക്കെ വരുന്ന ആൺകുട്ടികളും പലരീതിയിലും സ്റ്റൈലിഷ് ആയി നടക്കുന്ന പെൺകുട്ടികളും മുകളിൽ പറഞ്ഞ എല്ലാറ്റിലും ഒരുപോലെ ആത്മസംതൃപ്തി കണ്ടെത്തുന്നവരും ആത്മസമർപ്പണം നടത്തുന്നവരുമാണെന്നു കണ്മുന്നിൽ കണ്ടാൽ പലരും മൂക്കത്ത് വിരൽ വെച്ചു പോകും.....


ഇതാണ് നിങ്ങൾ പറയുന്ന ന്യൂ ജെൻ എങ്കിൽ എനിക്ക് വിശ്വസിക്കാൻ പ്രയാസമുണ്ട് ; അവർ കാണിച്ചു കൂട്ടുന്നതല്ല, അവരെക്കുറിച്ച് നിങ്ങൾ പറയുന്നത് വിശ്വസിക്കാൻ എനിക്കാവില്ല. കാരണം ഞാനും നിങ്ങളും അടങ്ങുന്ന ഫെയ്‌സ്ബുക്കിലും വാട്ട്സ് ആപ്പിലും വിരാജിക്കുന്ന ആളുകളെല്ലാം ഇതിൽ മാത്രം സുഖം കണ്ടെത്തുന്നവരാണ്. പക്ഷെ പുതിയ വളർന്നു വരുന്ന തലമുറ അങ്ങനെയല്ല.... അവർക്ക് ചെയ്യാൻ ഒരുപാടുണ്ട്. അതവർ ഭംഗിയായി ചെയ്യുന്നുമുണ്ട്.....

അഭിമാനിക്കുന്നു... ആഹ്ലാദിക്കുന്നു....

©മോഹൻദാസ് വയലാംകുഴി

Saturday, 5 October 2024

ഒരു ചിദംബരം സ്മരണ...

ഒരു ചിദംബരം സ്മരണ

സേലം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി ലോക്കൽ ബസ്സിൽ പുതിയ ബസ്സ്‌ ടെർമിനലിലേക്ക് പോയി. ചിദംബരത്തെക്കുള്ള തമിഴ് നാട് സർക്കാരിന്റെ പച്ചക്കളറുള്ള ഹൈവേ റൈഡർ കാത്തു നിൽക്കുന്നു. അങ്ങു ചിദംബരം അണ്ണാമലൈ യൂണിവേഴ്‌സിറ്റിയിൽ അവളും കാത്തിരിപ്പുണ്ട്.

ഏഴെട്ടു വർഷം മുമ്പ് പോയത് ഓർക്കുന്നു. അന്ന് അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ MBA  അഡ്മിഷനുമായി ബന്ധപ്പെട്ടാണ് പോയത്. അന്നത്തെ യാത്ര രസകരമായിരുന്നു. ബസ്സിൻറെ സൈടിലോക്കെ സാധനങ്ങൾ തൂക്കിയിട്ട് പഴയൊരു ഫെവിക്കോളിന്റെ പരസ്യത്തെ ഓർമ്മിപ്പിച്ച് കൊണ്ടൊരു സുന്ദരൻ യാത്ര.

ഇന്നത് മാറി. എങ്കിലും റോഡിനിരുവശവുമുള്ള സുന്ദരമായ കാഴ്ചകൾക്ക് വലിയ മാറ്റമൊന്നും സംഭവിച്ചതായി തോന്നുന്നില്ല.

ആറു മണിക്കൂർ യാത്ര, എങ്കിലും അധികം മുഷിച്ചിലോന്നും ഉണ്ടായില്ല. 

വൈകുന്നേരം തില്ലൈ നടരാജ ക്ഷേത്രം (ചിദംബരം ക്ഷേത്രം) കാണാൻ പോയി. നാല് ദിക്കിലേക്കും ഒരേ രീതിയിൽ പണികഴിപ്പിച്ച പടുകൂറ്റൻ ഗോപുരം ആണ് പ്രധാന ആകർഷണം. ആരൂഡം ശിവനാണെങ്കിലും (തില്ലൈ നടരാജൻ) തൊട്ടടുത്ത് തന്നെ തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ശ്രീ മഹാവിഷ്ണുവിൻറെ അനന്തശയനം പ്രതിഷ്ഠ ഇവിടെയും കാണാം. ഉപദേവതകളും ദേവന്മാരുമായി മറ്റനേകം പ്രതിഷ്ഠകൾ വേറെയും കാണാം. 12 ഉം 13 ഉം നൂറ്റാണ്ടിൽ പണികഴിപ്പിച്ച പല ക്ഷേത്രങ്ങളിലും പൊതുവേ കാണപ്പെട്ടു വരുന്ന ചോള പല്ലവ സംസ്കൃതിയും ചിത്രവേലകളും ഇവിടെയും സമ്മേളിച്ചിരിക്കുന്നതായി  കാണാം. ചുമർ ചിത്രകലകളുടെ ചോള പല്ലവ രീതികൾ വ്യത്യസ്തത പുലർത്തുന്നവയാണെന്നു ഒരോ ചിത്രവും സൂചിപ്പിക്കുന്നു.

മേൽക്കൂരയടക്കം എല്ലാം നിർമ്മിച്ചിരിക്കുന്നത് ശിലയിലാണ്. കല്ലിൽ കൊത്തിയ കവിത എന്ന് അക്ഷരാർത്ഥത്തിൽ വിശേഷിപ്പിക്കാൻ പറ്റിയ ശില്പ ചാതുര്യം. കരവിരുതും കലാവിരുതും സമഞ്ജസമായി സമ്മേളിപ്പിച്ചിരിക്കുന്ന ശില്പസൗകുമാര്യം.

എന്തായാലും നൂറ്റാണ്ടുകൾ പഴക്കമുള്ള ചിദംബരം ക്ഷേത്രം ഒരു മാസ്മരിക കാഴ്ച തന്നെയാണ് നമുക്ക് മുന്നിൽ കാട്ടിത്തരുന്നത്.
പ്രശസ്തമായ അണ്ണമലൈ യൂണിവേഴ്‌സിറ്റി ഇതിനാടുത്താണ് സ്ഥിതി ചെയ്യുന്നത്.

സേലത്തു നിന്ന് ഏകദേശം 180 കിലോമീറ്റർ ഉണ്ട്. ഒരു വൺവെ റെയിൽവേ ട്രാക്കിൽ ഒരു ട്രെയിൻ ഉണ്ട്. ചിദംബരം റെയിൽവേ സ്റ്റേഷനിൽ പോയി ഇറങ്ങാം. പക്ഷെ, ബസ് യാത്ര മറ്റൊരു അനുഭവം സമ്മാനിക്കും.

പറ്റുമെങ്കിൽ ഒരിക്കലെങ്കിലും അത് വഴിയൊന്ന് പോകണം. ആ കാഴ്ചവസന്തം ദർശിക്കുക തന്നെ വേണം.


©മോഹൻദാസ്‌ വയലാംകുഴി

#Chidambaram #AnnamalaiUniversty #ChidambaramTemple #MohandasVayalamkuzhyUpendran #Tamilnadu #Cuddalore #Pallavaram #ThillaiNatarajaTemple #Thiruchitrakoodam #Margazhi

Sunday, 22 September 2024

Crafting The Perfect Resume: A Step-by-Step Guide to Stand Out

 

Personal Grooming - 2

ഒരു വ്യക്തിയുടെ ബയോഡാറ്റ അല്ലെങ്കിൽ റെസ്യൂം എന്നത് ആ വ്യക്തിയുടെ വ്യക്തിത്വത്തെക്കൂടി അളക്കാൻ സാധിക്കുന്ന ഒന്നാണ്. ഒരു നല്ല റെസ്യൂം ആണെങ്കിൽ ആദ്യം തന്നെ നല്ല ഇമ്പ്രഷൻ ഉണ്ടാക്കിയെടുക്കാൻ സാധിക്കുമെന്നതിൽ സംശയമില്ല. അതുകൊണ്ട് തന്നെ ഒരു റെസ്യൂം ഉണ്ടാക്കുമ്പോൾ ക്രീയേറ്റിവും ആയിരിക്കണം ഒപ്പം കണ്ടൻറ് കൂടി ഉണ്ടായിരിക്കണം. എന്താണ് ഒരു നല്ല റെസ്യൂം ഉണ്ടാക്കിയെടുക്കാൻ വേണ്ട മിനിമം സംഗതികൾ...

1. ശരിയായ ഫോർമാറ്റ് തിരഞ്ഞെടുക്കുക (Choose the Right Format)

നിങ്ങളുടെ റെസ്യൂം ഫോർമാറ്റ് വ്യക്തവും ചുരുക്കത്തിലുള്ളതും പ്രൊഫഷണലായിരിക്കണം. പ്രധാന മൂന്ന് ഫോർമാറ്റുകൾ ഇവയാണ്:

ക്രൊണോളജിക്കൽ (കാലക്രമം) (Chronological): നിങ്ങളുടെ ജോലിപരിചയം ഏറ്റവും പുതിയതു മുതൽ ക്രമത്തിലെഴുതുന്നു. ഒരു സ്ഥാപനത്തിൽ സ്ഥിരതയാർന്ന ജോലി പരിചയം ഉള്ളവർക്കാണ് ഇത് അനുയോജ്യം.

ഫങ്ഷണൽ (സവിശേഷതകൾ) (Functional): നിങ്ങളുടെ തൊഴിലവസര ചരിത്രത്തെക്കാൾ നിങ്ങളുടെ കഴിവുകളും യോഗ്യതകളും മുഖ്യമായി ഉയർത്തിപ്പിടിക്കുന്നു. തൊഴിൽ ഇടവേളകൾ ഉള്ളവർക്ക് അല്ലെങ്കിൽ കരിയർ മാറുന്നവർക്ക് ഇത് മികച്ചതാണ്.

കോമ്ബിനേഷൻ (സമ്പൂർണ്ണ) (Combination): പ്രത്യേക കഴിവുകളും തൊഴിലവസര ചരിത്രവും തമ്മിലുള്ള ഒരു മിശ്രിതം.

നിങ്ങളുടെ പരിചയം, ജോലി താൽപര്യം എന്നിവയെ അടിസ്ഥാനമാക്കി യോജിച്ച ഫോർമാറ്റ് തിരഞ്ഞെടുക്കുക.

2. ബലമുള്ള ഒരു സംഗ്രഹം അല്ലെങ്കിൽ ലക്ഷ്യം തയ്യാറാക്കുക (Start with a Strong Summary or Objective)

റെസ്യൂം സംഗ്രഹം (അല്ലെങ്കിൽ പ്രവേശന ലെവൽ സ്ഥാനാർത്ഥികൾക്ക് ലക്ഷ്യം) നിങ്ങളുടെ കരിയർ വിജയങ്ങൾ, കഴിവുകൾ, നിങ്ങളുടെ സംഭാവനകൾ എന്നിവയുടെ സംക്ഷിപ്ത പ്രസ്താവനയാണ്. നിങ്ങൾ അപേക്ഷിക്കുന്ന പ്രത്യേക ജോലി അനുസരിച്ച് ഇത് രൂപപ്പെടുത്തുക.

ഉദാഹരണം: “വിശദമായ പ്ലാനിംഗ്, മാർക്കറ്റിംഗ് രംഗത്ത് 5 വർഷം പരിചയം ഉള്ള വ്യക്തി. ഓൺലൈൻ ഇടപെടലുകളിൽ 40% വർദ്ധനവിനു കാരണം.”

3. പ്രധാന കഴിവുകൾ അടയാളപ്പെടുത്തുക (Highlight Key Skills)

നിങ്ങളുടെ അനുയോജ്യമായ പ്രധാന കഴിവുകൾ എഴുതുക. സാങ്കേതിക കഴിവുകൾ (സോഫ്റ്റ്‌വെയർ പ്രാവീണ്യം പോലുള്ള) അല്ലെങ്കിൽ സോഫ്റ്റ് സ്കില്ലുകൾ (നേതൃത്വം അല്ലെങ്കിൽ സംവാദശക്തി പോലുള്ള) എന്നിവയും ചേർക്കാം. അപേക്ഷിക്കുന്ന ജോലിയെ അടിസ്ഥാനമാക്കി അനുയോജ്യമായവ ശ്രദ്ധയോടെ അടയാളപ്പെടുത്തുക.

4. പ്രൊഫഷണൽ അനുഭവം (Professional Experience)

ജോലി പരിചയമാണ് നിങ്ങളുടെ റെസ്യൂമിൽ പ്രധാനമായി ചേർക്കേണ്ട കാര്യങ്ങൾ:

  • ജോലിസ്ഥാനം (Job Title)
  • കമ്പനിയുടെ പേര് (Company Name)
  • പ്രവർത്തന കാലയളവ് (Dates of Employment)
  • പ്രധാന ഉത്തരവാദിത്തങ്ങളും നേട്ടങ്ങളും (Key Responsibilities and Achievements)

നിങ്ങളുടെ നേട്ടങ്ങൾ കൃത്യമായി രേഖപ്പെടുത്തുക. ഉദാഹരണത്തിന് "ടീമിനെ നയിച്ചു" എന്നത് പറയുന്നതിന് പകരം, "10 അംഗങ്ങളുടെ ടീമിനെ നയിച്ചു, ആറുമാസത്തിനുള്ളിൽ 20% വിൽപ്പന വർദ്ധിപ്പിച്ചു" "ഞാൻ ജോലിക്ക് കയറുമ്പോൾ എൻറെ ഡിപ്പാർട്മെൻറ് ഇത്ര ശതമാനമാണ്, ഞാൻ ഇറങ്ങുമ്പോൾ ഇത്ര ശതമാനമായി വർദ്ധിപ്പിച്ചിരുന്നു." ഇങ്ങനെ എന്ന് പറയുക. ഒരു ജോലിയിൽ നിന്നും മറ്റൊരു ജോലിയിലേക്ക് മാറാനുള്ള കൃത്യമായ കാരണങ്ങൾ വ്യക്തമായി പറയുകയും കൺവിൻസ്‌ ചെയ്യുകയും ചെയ്യുക. 

5. വിദ്യാഭ്യാസവും സർട്ടിഫിക്കേഷനും (Education and Certifications)

നിങ്ങളുടെ വിദ്യാഭ്യാസ പശ്ചാത്തലം എഴുതുക, ഏറ്റവും ഉയർന്ന യോഗ്യത തുടങ്ങിയവ. സ്ഥാപനത്തിന്റെ പേര്, ഡിഗ്രി, പാസായ വർഷം എന്നിവ ചേർക്കുക. അതുമായി ബന്ധപ്പെട്ട  സർട്ടിഫിക്കേഷനുകൾ ഉണ്ടെങ്കിൽ അത് ചേർക്കാം.

6. അപ്ലിക്കന്റ് ട്രാക്കിംഗ് സിസ്റ്റം (ATS) മായി പരിചാരം നേടുക (Tailor for Applicant Tracking Systems (ATS))

കമ്പനികൾ പലപ്പോഴും നിങ്ങളുടെ റെസ്യൂം ഇതിലെ പ്രധാന കീവേഡുകൾ സ്കാൻ ചെയ്യുന്നതിന് ATS (അപ്ലിക്കേഷൻ ട്രാക്കിംഗ് സിസ്റ്റം) ഉപയോഗിക്കുന്നു. ഇതിനായി:

  • ജോലിവിവരണത്തിലെ കീവേഡുകൾ ഉപയോഗിക്കുക.
  • ATS മനസ്സിലാക്കാൻ പ്രയാസം തോന്നിക്കുന്ന ഗ്രാഫിക്സ്, ചിത്രങ്ങൾ, ടേബിളുകൾ ഒഴിവാക്കുക.
  • സാധാരണ ഫോണ്ടുകൾ (Arial, Times New Roman) ഉപയോഗിച്ച് സരളമായ ഫോർമാറ്റ് തിരഞ്ഞെടുക്കുക.

7. ചുരുക്കമുള്ളതും പ്രസക്തവുമായിരിക്കുക (Keep It Concise and Relevant) 

അനുഭവം കുറഞ്ഞ ഉദ്യോഗാർത്ഥികൾക്ക് ഒരു പേജ്, കൂടുതൽ അനുഭവമുള്ളവർക്കു രണ്ടു പേജ്, ഇങ്ങനെയാണ് സാധാരണ ബയോഡാറ്റ ഉണ്ടാക്കുമ്പോൾ അനുവർത്തിച്ചു പോരുന്നത്. ജോലിയുമായി ബന്ധമുള്ള കാര്യങ്ങൾ മാത്രം റെസ്യൂമിൽ ഉൾക്കൊള്ളിക്കാൻ ശ്രദ്ധിക്കുക. അപ്പോഴും നമ്മുടെ നേട്ടങ്ങളെ എടുത്തുകാണിക്കുന്ന കാര്യങ്ങൾ ഒരിക്കലും വിട്ടുപോവുകയുമരുത്.

8. ഉചിതമാക്കൽ (Proofread and Polish)

അക്ഷരതെറ്റുകൾ ഗ്രാമർ മിസ്റ്റേക്കുകൾ ഇല്ലെന്ന് ഉറപ്പാക്കുക. ഏറ്റവും സാധാരണയായി ഓൺലൈൻ ടൂളുകൾ ഉപയോഗിച്ച് പരിശോധന നടത്തുക, അല്ലെങ്കിൽ ഒരു വിശ്വസ്ത സുഹൃത്തിന്റെ സഹായം തേടുക. Formatting എല്ലായിടത്തും സ്ഥിരതയുള്ളതായി ഉറപ്പുവരുത്തുക.

9. കൂടുതൽ വിഭാഗങ്ങൾ ചേർക്കുക (Add Optional Sections)

ആവശ്യമെങ്കിൽ മാത്രം, ഇനിപ്പറയുന്ന വിഭാഗങ്ങൾ ചേർക്കാം:

സ്വയംസേവക സേവനം (Volunteer Experience): നിങ്ങളുടെ സമൂഹത്തോടുള്ള പ്രതിബദ്ധത തെളിയിക്കുന്നു.

പദ്ധതികൾ (Projects): ശ്രദ്ധേയമായ പദ്ധതികൾ അടയാളപ്പെടുത്തുക.

ഭാഷകൾ (Languages): ഒരേ സമയം ഒന്നിലധികം ഭാഷാ പ്രാവീണ്യമുള്ളത് നിങ്ങളെ മികച്ച സ്ഥാനത്തിരുത്തും.

പ്രൊഫഷണൽ അംഗത്വങ്ങൾ (Professional Affiliations): ബന്ധപ്പെട്ട അംഗത്വങ്ങൾ നിങ്ങളുടെ വിശ്വാസ്യതയെ വർദ്ധിപ്പിക്കുന്നു.

10. ആക്ഷൻ വാക്കുകൾ ഉപയോഗിക്കുക (Use Action Words)

Start your bullet points with action verbs to give your accomplishments more impact. Examples of action words include "led," "designed," "implemented," "increased," "improved," and "managed."

NB: പല ടൂളുകളും ഉപയോഗിച്ച് റെസ്യൂമുണ്ടാക്കുന്നവരാണ് പലരും. പക്ഷെ റെസ്യൂം ഉണ്ടാക്കി സേവ് ചെയ്യുന്നത് ചിലർ ശ്രദ്ധിക്കാറേയില്ല. വെറുതെ സേവ് കൊടുത്താൽ ഏറ്റവും ആദ്യം കൊടുത്തിരിക്കുന്ന ടൈറ്റിൽ അല്ലെങ്കിൽ സ്ഥിരമായി സേവ് ചെയ്യുന്ന ഫോർമാറ്റിൽ സേവ് ആകും. നിങ്ങളിത് മെയിൽ വഴി അറ്റാച്ച് ചെയ്തയക്കുമ്പോൾ ഫയൽ നെയിം നിങ്ങളുടെ പേരായിരിക്കില്ല കാണിക്കുന്നത്. സേവ് ചെയ്തതിനു ശേഷം നിങ്ങളുടെ ഫുൾ നെയിം കൃത്യമായി റിനെയിം ചെയ്തു വയ്ക്കാൻ ശ്രദ്ധിക്കുക. ഒരു ഹ്യൂമൻ റിസോഴ്സ് ടീമിന് ഇങ്ങനെ ലഭിക്കുന്ന റെസ്യൂമുകൾ അവരുടെ സിസ്റ്റത്തിൽ സേവ് ചെയ്തിടുമ്പോൾ നിങ്ങളുടെ റെസ്യൂം കണ്ടെത്താൻ എളുപ്പമായിരിക്കും. റെസ്യൂമിനൊപ്പം Linkedin പോലുള്ള പ്രൊഫഷണൽ ലിങ്കുകൾ ചേർക്കുന്നത് നല്ലതായിരിക്കും.


Personal Grooming - 1

https://storiesofmohandas.blogspot.com/2023/08/interview-tips-and-personal-grooming.html

Personal Grooming - 2


©മോഹൻദാസ് വയലാംകുഴി


#MohandasVayalamkuzhy #Article #Career #Job #Interview #SocialMediaCulture #SocialMedia #Behaviour #charecter #Potential #growth #Salary #Position #JobSearch #PartTimeJob #WorkFromHome

Friday, 30 August 2024

Love of darkness...

 
"തീരത്തെക്കൂടി സഞ്ചരിക്കുമ്പോൾ, സൂര്യന്റെ തീക്കണങ്ങൾ തണുത്തുപോകുമ്പോഴും, നക്ഷത്രങ്ങളോട് കുഴിച്ചുവെക്കുന്ന നുണകളിൽ നിന്നെ അവിശ്വസിക്കാനാവില്ല. സങ്കടവും മഴയും തനിയെ പടരുമ്പോൾ, ആഴങ്ങളിലേക്ക് പതുക്കെ നടക്കുന്നു..."

ചില സമയങ്ങളിൽ ഞാനിങ്ങനെയാണ്. കത്തിയമരുന്ന സൂര്യനെ നോക്കി തീരത്തങ്ങനെ ഇരിക്കും... ഇരുട്ട് പരക്കുന്തോറും ആനന്ദമാണ്.

കടൽക്കരയിലെ കാറ്റാടിമരങ്ങളുടെ മർമ്മരം ചെവിതുളച്ചു വരുമ്പോൾ ഇരുളിലേക്ക് നോക്കി ആകാശത്തെയും എണ്ണമില്ലാത്ത നക്ഷത്രങ്ങളെയും നോക്കി കിടക്കും... രഹസ്യങ്ങൾ പറയാൻ പലപ്പോഴും എനിക്ക് കഴിയാറില്ല, ചുറ്റും കുഴികുത്തി കിടന്ന് ഇടയ്ക്കിടെ തല വെളിയിലേക്കിട്ടു നോക്കുന്ന ചാരന്മാരെ പോലെ ചുറ്റും ഞണ്ടുകൾ ഉണ്ടാകും...

ഇരുട്ടിനെ വല്ലാതെ പ്രണയിക്കാറുണ്ട്.

തീരത്തടിഞ്ഞുകൂടിയ ചിപ്പിയും മീൻ മുള്ളുകളും ഞണ്ടിൻറെ തോടുകളും കൂമ്പാരമായി കിടക്കുന്ന ചപ്പു ചവറുകൾക്കിടയിൽ കൂടിയും ഓരിയിട്ടുകൊണ്ടു കടിപിടി കൂടുന്ന പട്ടികളും രാത്രിയുടെ നിശബ്ദതയെ ഭേദിച്ചുകൊണ്ട് കടന്നു പോകുമ്പോഴും എന്നിൽ പ്രത്യേകിച്ചൊരു വികാരവും ഉണ്ടാക്കിയില്ല.

പതിവ് പോലെ തീരത്തുകൂടി നടന്നു. കടലിൻറെ ഇരമ്പിലിനൊപ്പം മഴയുടെ ശീൽക്കാരവും കേട്ട് തുടങ്ങി.

ഞാൻ മഴ നനഞ്ഞു നടന്നു. കവിളിലൂടെ ഒഴുകുന്നത് സങ്കടകടലോ അതോ മഴനൂൽ ചാലുകളാണോ എന്നുപോലും കണ്ണടച്ചു കളഞ്ഞു മറഞ്ഞു പോയ നക്ഷത്രങ്ങൾക്ക് മനസ്സിലായിക്കാണില്ല. ഇനി മനസ്സിലായാലും ആർക്കും പിടികൊടുക്കാതെ ഞാൻ ഒരുപാടകലേയ്ക്ക് നടന്നു നീങ്ങിയിരുന്നു...

©മോഹൻദാസ് വയലാംകുഴി


#MohandasVayalamkuzhy

Monday, 26 August 2024

ഇങ്ങനെയും ചിലർ...

 ജീവിതത്തിൽ ആദ്യമായും അവസാനമായും ഞാൻ ഒരു പെണ്ണിൻറെ മുഖത്ത് അടിച്ചിട്ടുണ്ടെങ്കിൽ അത് അവളുടെ വായിൽ നിന്ന് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ മൈ** എന്നൊരു വാക്ക് കേട്ടതുകൊണ്ടാണ്. കാരണം ഞാൻ ഇന്നേവരെ ഒരാളെപ്പോലും മോശം വാക്ക് കൊണ്ട് അഭിസംബോധന ചെയ്തിട്ടില്ല എന്നതുകൊണ്ടും, എന്നോട് അങ്ങനെയുള്ള മോശം പദപ്രയോഗം നടത്തിയാൽ തീരെ ഉൾക്കൊള്ളാൻ പറ്റാത്തതുകൊണ്ടുള്ള പ്രശ്നവും, അവളെൻറെ ഏറ്റവും പ്രീയപ്പെട്ടവൾ ആയതുകൊണ്ടുമാണ് മുഖത്തടിച്ചുപോയത്. 

വീടിനടുത്തുള്ള യു.പി സ്‌കൂളിൽ പഠിക്കുമ്പോൾ തൊട്ടു താഴെയുള്ള ക്ലാസുകളിലെ കുട്ടികളും തൊട്ടു മുകളിലെ കുട്ടികളും പരസ്പരം ഇരട്ടപ്പേരിട്ടു വിളിക്കുമ്പോൾ എൻറെ ക്ലാസിലെ സ്ഥിതി മറ്റൊന്നായിരുന്നു. ഞങ്ങൾ ഒരോരുത്തരും അവരവരുടെ ഇനീഷ്യൽ ചേർത്താണ് പരസ്പരം വിളിച്ചിരുന്നത്. പത്തിരുപത്തഞ്ചു വർഷങ്ങൾക്കിപ്പുറവും അലുമിനി മീറ്റിങ്ങുകളിൽ കാണുമ്പോഴും അറിയാതെ ഇതേ ഇനീഷ്യൽ ചേർത്തു വിളിച്ചുപോയിട്ടുണ്ട്. അധ്യാപകർക്ക് കൂട്ടുപേരിട്ട് വിളിക്കാത്തൊരു ക്ലാസ്സും എന്റേത് തന്നെയായിരുന്നുവെന്നത് ഇന്നാലോചിക്കുമ്പോൾ അഭിമാനം തോന്നുന്നുണ്ട്.

പലപ്പോഴും ഞാൻ കണ്ട മറ്റൊരു കാഴ്ച സുഹൃത് സദസ്സുകളിൽ പോലും പരസ്പര ബഹുമാനമില്ലാതെ സുഹൃത്തുക്കളായ (ആണും പെണ്ണും) ആളുകളെ വളിപ്പടിച്ചു പരസ്പരം കളിയാക്കുന്ന കാഴ്ച. ഭാര്യമാരെ മറ്റുള്ളവരുടെ മുന്നിൽ വിലകുറച്ചു കാണിക്കുന്ന സംസാരങ്ങൾ, സുഹൃത്തായ പെണ്ണിനെ നോക്കി നീ വിചാരിച്ചാൽ കാര്യം ഈസിയായി നടക്കുമെന്ന കമൻറ് , കൂടെയില്ലാത്തവരെപോലും വിടാറില്ല. അവൾ ബോസിനെ മണിയടിച്ചു നിൽക്കുകയായിരിക്കും, പണി കൂടുതൽ എടുത്തു മാനേജരെ സുഖിപ്പിച്ചു നടക്കലാണ് അവന്റെ/അവളുടെ ജോലി എന്നൊക്കെ കൂടി ജോലി ചെയ്യുന്നവരെക്കുറിച്ചു അവരുടെ അസാന്നിധ്യത്തിൽ കേട്ടിട്ടുണ്ടാകും.

എങ്ങനെയാണ് ഇങ്ങനെയൊക്കെ പറയാനും ചിന്തിക്കാനും സാധിക്കുന്നത്...?

കുറച്ചു വർഷങ്ങൾക്ക് മുൻപ് ഞാൻ എൻറെ ഓഫീസിൽ ഇരിക്കുമ്പോൾ ഇടയ്ക്ക് വരാറുള്ളൊരു സുഹൃത്ത് കയറിവന്നു. ഒരുപാട് നാട്ടുവിശേഷങ്ങളും ജോലിയുടെ വിശേഷങ്ങളും ജോലിക്കിടയിലെ സമ്മർദ്ധവും വിരസതയും പറഞ്ഞു വരുമ്പോൾ കല്യാണവും കഴിച്ചു രണ്ടു കുട്ടികളുമുള്ള കുഞ്ഞു കുട്ടികളെ പഠിപ്പിക്കുന്ന ആ അധ്യാപകൻ നൈസായി ഇടയിൽ ഒരു കാര്യം കൂടി പറഞ്ഞു, നിങ്ങളുടെ ആ ഫ്രണ്ടിനെ (എൻറെ ഏറ്റവും നല്ല കൂട്ടുകാരിയും, കുടുംബ സുഹൃത്തും കല്യാണം കഴിഞ്ഞു കുട്ടികളിലൊക്കെയുള്ള പെൺകുട്ടി) പോലുള്ള മറ്റാരെങ്കിലും ഉണ്ടെങ്കിൽ എനിക്ക് കൂടി പരിചയപ്പെടുത്തി കമ്പനിയാക്കി തരണം. ഇടയ്ക്ക് മിണ്ടിയും പറഞ്ഞും ഇരിക്കാലോ എന്നും പറഞ്ഞൊരു നിഷ്ക്കളങ്കൻറെ ചിരി മുഖത്ത് വരുത്തി ഒരുളുപ്പുമില്ലാതെ മുന്നിലിരിക്കുന്നു. ആ ഫ്രണ്ടിനെ പോലെ എന്ന ധ്വനിയിൽ ആ ഫ്രണ്ടിനെ ഞാനെന്തോ കീപ്പ് ചെയ്തു വച്ചേക്കുന്നത് പോലെയും അല്ലെങ്കിൽ എൻറെ കാമുകിയായി കൊണ്ട് നടക്കുന്നവളാണെന്നുമുള്ള ഒരു ധ്വനിപോലെയാണ് എനിക്കനുഭവപ്പെട്ടത്. വല്ലാതെ ചടച്ചുപോയി... ശരീരമാകെ ഒരു വിറയൽ ബാധിച്ചു പോയി... ആളുകൾ ഞങ്ങളെക്കുറിച്ചു ഇങ്ങനെയാണ് ധരിച്ചുവെച്ചിരിക്കുന്നത് എന്ന് വരികൾക്കിടയിലൂടെ വായിക്കുമ്പോൾ എനിക്ക് തോന്നി... അതും അത്ര പ്രീയപ്പെട്ടവരെക്കുറിച്ചാണ് കേൾക്കുന്നത്.

ആ ഫ്രണ്ടിനെ പോലെ... അപ്പോൾ ആ ഫ്രെണ്ടിനെത്തന്നെ ആയാലും കുഴപ്പമില്ല, അല്ലെങ്കിൽ ഒരു ഫോട്ടോ കോപ്പി എടുത്ത് കൊടുത്താൽ വളരെ സന്തോഷം...

ഇതിന് മുൻപ് അതെ ഓഫീസിൽ വെച്ച് ഞങ്ങൾ കുറച്ചു സുഹൃത്തുക്കൾ ചേർന്ന് ഇരുന്ന് സംസാരിക്കുമ്പോൾ ഇതേ പ്രീയപ്പെട്ട ആളിനെക്കുറിച്ചൊരു സംസാരം വരികയുണ്ടായി. കാരണം അവളുടെയും സുഹൃത്തുക്കളായിരുന്നു ആ കൂട്ടത്തിലെ എല്ലാവരും. അതൊലൊരുവൻ അവളെ വീഡിയോ കോൾ വിളിച്ചപ്പോൾ എടുത്തില്ല, പിന്നീട് എൻറെ ഫോൺ അനുവാദമില്ലാതെ തട്ടിയെടുത്ത് കോൾ വിളിച്ചപ്പോൾ അവൾ എടുക്കുകയും ചെയ്തു. അവൾ ഫോൺ എടുത്തപ്പോൾ തന്നെ പറഞ്ഞത് എന്തോ ജോലിയിൽ ആയിരുന്നു, ആദ്യം റിംഗ് ചെയ്തത് കേട്ട് ഓടിയെത്തുമ്പോഴേക്കും കോൾ കട്ടായിരുന്നു അടുത്ത നിമിഷം എൻറെ ഫോണിൽ നിന്നുള്ള കോൾ കണ്ടപ്പോൾ എടുത്തു എന്നും... ആ കോളിലും ബാക്കിയുള്ളവർ ചേർന്ന് അവളെ കുറേ കളിയാക്കുന്നത് സഹതാപത്തോടെ നോക്കി നിൽക്കാനേ എനിക്ക് പറ്റിയുള്ളൂ. അതിലൊരുവനാണ് ഈ കോപ്പി ഫ്രണ്ടിനെ ആഗ്രഹിക്കുന്നവനും...

ഇങ്ങനെ ചേതമില്ലാ എന്ന് തോന്നുന്ന തമാശകളും സംഭാഷണങ്ങളും സൗഹൃദ സദസ്സിൽ കൊണ്ടുവരുന്നവരുണ്ട്.

ഇനി മറ്റൊരു വിഭാഗം കൂട്ടത്തിൽ ഇല്ലാത്തവൻറെ പെങ്ങളേയോ, ഭാര്യയെയോ കാമുകിയേയോ പറ്റി അനാവശ്യം പറഞ്ഞു കോൾമയിർ കൊള്ളുക... സ്വന്തം ഭാര്യയെയോ കാമുകിയെ തന്നെയോ കൊച്ചാക്കി പറയുക, അവൾ കളിക്കാൻ പോരാ എന്നോ, അവളെ മടുത്തു എന്നൊക്കെ പറയുക... അവൾക്കിപ്പോൾ ആ പഴയ എനർജിയും സൗന്ദര്യമൊന്നുമില്ല എന്ന് പറയുക.

എൻറെ മറ്റൊരു സുഹൃത്ത് പിന്നെ വളരെ വ്യത്യസ്തനാണ്... സമൂഹ മാധ്യമങ്ങളിൽ കൂടിയൊക്കെ പരിചയപ്പെട്ട് എൻറെ ബെസ്റ്റ് ഫ്രണ്ടാണെന്നൊക്കെ പറഞ്ഞു കമ്പനി കൂടി അവരെയൊക്കെ പല സമയങ്ങളിലായി സമയം കണ്ടെത്തി നേരിട്ട് പോയി കാണുകയും, കമ്പനിയാക്കുകയും ഒടുവിൽ പതുക്കെ നമ്മളെക്കുറിച്ചുള്ള അപരാധം പറഞ്ഞു പരത്തി പിന്നെ പതിയെ കളി ചോദിക്കുന്നവൻ. ആദ്യത്തെ ഒന്ന് രണ്ടുപേരെ കണ്ടെന്ന് അവർ പറഞ്ഞറിഞ്ഞു. പിന്നീട് മൂന്നാമത്തെ ആൾ പറഞ്ഞിരുന്നില്ല. പിന്നീട് ആരോ പറഞ്ഞറിഞ്ഞതാണ്. ഈ ഗ്രൂപ്പിലൊക്കെ ആൺകുട്ടികളുമുണ്ട്. അവരാരെയും അയാൾ വിളിച്ചിട്ടില്ല, കണ്ടിട്ടുമില്ല. കൂടെയുള്ളവരെ പരിചയപ്പെട്ടാലോ കമ്പനിയാക്കിയാലോ മിണ്ടിയാലോ എനിക്ക് ഒന്നും തന്നെയില്ല. പക്ഷെ, ടാർഗറ്റ് ചെയ്തു കമ്പനിയാക്കി എന്നെക്കുറിച്ചപരാധം പറഞ്ഞു പരത്തി എന്നിൽനിന്നകറ്റി ഒടുവിൽ കളി ചോദിച്ചു നടക്കുമ്പോൾ എന്താണ് അയാളുടെ ടാർഗറ്റ് എന്ന് മനസ്സിലാക്കുമ്പോൾ പിന്നീട് അത്തരം ആളുകളെ ഭയത്തോടുകൂടിയെ കാണാൻ സാധിക്കുകയുള്ളൂ...

വളരെ വർഷങ്ങൾക്ക് മുമ്പ് എനിക്കൊരു സുഹൃത്തുണ്ടായിരുന്നു. കാണാൻ കൊള്ളാവുന്നവരൊക്കെ അവനെക്കാൾ ഇളയതാണെങ്കിൽ അവൻറെ കസിൻ ആയിരിക്കും, മൂത്തതാണെങ്കിൽ ചേച്ചി മോൾ ആയിരിക്കും, കുറച്ചു പ്രായം ചെന്നാലും സുന്ദരിയാണെങ്കിൽ അവൻറെ അമ്മായി ആയിരിക്കും. പരിചയപ്പെട്ട് സംസാരിച്ചു കുറച്ചു കഴിയുമ്പോൾ തന്നെ കയ്യൊക്കെ പിടിച്ചായിരിക്കും പിന്നീടുള്ള സംസാരം. കാണുമ്പോൾ ഒട്ടുംതന്നെ മോശമായി തോന്നില്ലെങ്കിലും അവർ പോയി കഴിഞ്ഞു നമ്മൾ മാത്രമുള്ള സൗഹൃദ സദസ്സിലേക്കെത്തുമ്പോൾ എന്ത് മിനുസമുള്ള കൈ, നല്ല നാഭി, നല്ല അരക്കെട്ട്, കിടിലൻ ചന്തി, തെറിച്ചു നിൽക്കുന്ന മുലകൾ, ഉമ്മ വയ്ക്കാൻ തോന്നുന്ന കവിളുകൾ എന്നൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്. ഒരു അഞ്ചോ പത്തോ മിനിറ്റ് സംസാരിച്ചപ്പോഴേക്കും അവൻറെ കണ്ണുകൾ എവിടെയൊക്കെ പോയിരിക്കാം എന്നൂഹിച്ചു നോക്കൂ...

സൗഹൃദ സദസ്സുകളിൽ ഇത്തരം തമാശകളും കളിയാക്കലുകളും, ഊക്കി വിടലുകളും, അസംഭ്യം പറയലുകളും നിർത്തണം. പേടിവേണം. പരസ്പര ബഹുമാനം വേണം. സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ലേബലിൽ എന്തും പറയാമെന്നുള്ള ധാരണകൾക്ക് മാറ്റമുണ്ടാകണം. ആണും പെണ്ണും സുഹൃത്തുക്കളായി നടന്നാൽ ആ പെണ്ണ് പോക്ക് കേസും അവൻറെ ഒരു യോഗവും എന്ന് പറയുന്നത് നിർത്തുക തന്നെ വേണം. സൗഹൃദം നടിച്ചു മുതലാക്കാമെന്നുള്ള വിചാരം തന്നെ മുളയിലേ നുള്ളിക്കളയണം...

ആണായാലും പെണ്ണായാലും എത്ര കട്ട ചങ്കായാലും സ്നേഹത്തിനൊപ്പം തന്നെ പരസ്പര ബഹുമാനവും ഒറ്റയ്ക്കായാലും ഒരു കൂട്ടത്തിൽ ആയാലും ഏറ്റവും ബഹുമാനത്തോടുകൂടിത്തന്നെ സംസാരിക്കാനും പെരുമാറാനും പഠിക്കണം...

കീടങ്ങളെ തിരിച്ചറിഞ്ഞു കൊന്നുകളഞ്ഞില്ലെങ്കിൽ കൃഷി നശിപ്പിച്ചു കുടുംബത്തിൻറെ അന്നം മുടങ്ങും...

NB: നിയമപരമായ മുന്നറിയിപ്പ്: ഇവിടെ എഴുതുന്നത് എൻറെ മാത്രം ചിന്തകളും അഭിപ്രായങ്ങളുമാണ്. ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ എന്തെങ്കിലും സാദൃശ്യം തോന്നിയാൽ അത് തികച്ചും യാദൃശ്ചികം മാത്രം.

©മോഹൻദാസ് വയലാംകുഴി

#MohandasVayalamkuzhy #DifferentTypesofFriends #BetterLife #VerbalAsult #Abuse 

Tuesday, 20 August 2024

Life is beautiful....

 

വീണാലും ഉരുണ്ടു ചാടി എഴുന്നേറ്റു നിൽക്കണം, വസ്ത്രങ്ങളിൽ അഴുക്ക് പറ്റിയത് ആരെങ്കിലും കണ്ടാൽ അവരെ നോക്കി സർഫ് എക്സലിന്റെ പരസ്യത്തിലെ പോലെ കറ നല്ലതല്ലേ എന്ന് ചോദിച്ചു പൊട്ടി ചിരിക്കണം.

പറഞ്ഞു വന്നത്, ജീവിതത്തിലെ അപ് & ഡൗൺസിനെക്കുറിച്ചാണ്. ഏറ്റവും ഉയരങ്ങളിൽ ചെന്നെത്തി താഴേക്ക് പതിച്ച എത്രയോപേരുണ്ട്. പയറുപോലെ നടന്നവർ ഒരൊറ്റ അറ്റാക്കിൽ മണ്ണോടു ചേർന്നിട്ടുണ്ട്, ഒരൊറ്റ നിമിഷത്തെ ശ്രദ്ധക്കുറവുകൊണ്ട് ജീവിതകാലം മുഴുവൻ തളർന്നു കിടന്നവരുമുണ്ട്.

പണം കുമിഞ്ഞു കൂടി എങ്ങനെ ചിലവഴിക്കണമെന്നറിയാത്തവന് എന്ത് പ്രളയം, എന്ത് ഭൂകമ്പം, എന്ത് സുനാമി, എന്ത് മഴ, എന്ത് വെയിൽ.... എന്ത് മനുഷ്യർ...!!

ഈ കഴിഞ്ഞ കുറേ ദിവസങ്ങളിൽ കുറേ മനുഷ്യരുടെ തലവര തന്നെ മാറിയിട്ടുണ്ട്. ഒന്നിച്ചുണ്ടുറങ്ങിയവർ ഒറ്റ നിമിഷം കൊണ്ട് ബും ന്ന് കൺമുന്നിൽ നിന്ന് ഒലിച്ചു പോയി...

കുറേ മനുഷ്യർ അതിനിടയിൽ കൈമെയ്‌ മറന്നു വിറ്റു പെറുക്കി കയ്യിലുള്ളതൊക്കെ ചേർത്ത് മറ്റുള്ളവന്റെ മുന്നിൽ കൈകാട്ടിയും സ്വരൂപിച്ചും ഒരിക്കൽപോലും കണ്ടിട്ടില്ലാത്ത ആർക്കൊക്കെയോ വേണ്ടി സഹായത്തിനറങ്ങുന്നു. കിട്ടുന്നത് മുഴുവൻ അന്യനെ സഹായിക്കാൻ ദാനം ചെയ്യുന്നു. മറ്റൊരു രാജ്യത്തിരുന്നു പോലും സ്വന്തം നാടിന് വേണ്ടി പറ്റാവുന്ന സഹായങ്ങൾ ചെയ്തുകൊടുക്കുന്നു.

കരുണ വറ്റിയിയിട്ടില്ലാത്ത ചിലരെങ്കിലും ഉള്ളതുകൊണ്ട് തന്നെയാണ് ഈ ഭൂമിയെ ഇത്രയെങ്കിലും താങ്ങി നിർത്തി മുന്നോട്ട് കൊണ്ടുപോകുന്നത്.

അതിനിടയിലും ദുരന്തത്തെക്കാൾ വലിയ ദുരന്തങ്ങൾ ഉണ്ടെന്നുള്ളത് ദയനീയം തന്നെ...

വളരെയധികം സുരക്ഷിതമായ ഇടങ്ങളിൽ ഇരുന്ന് വിഷം ചീറ്റുന്നവർ, യാതൊരു പരിസരബോധവുമില്ലാത്തവർ, ചുറ്റും നടക്കുന്നതൊന്നും നമ്മളെ ബാധിക്കുന്നതല്ലല്ലോ പിന്നെന്തിന് നമ്മൾ ബേജാറാകണം എന്ന് ചിന്തിക്കുന്നവർ, ഇന്ത്യയിൽ പ്രളയം വന്നാൽ അമേരിക്കയിലെയോ ലണ്ടനിലെയോ വീട്ടിൽ പോയി താമസിക്കാം എന്ന് ലാഘവത്തോടെ ചിന്തിക്കുന്നവർ... പബ്ലിസിറ്റി സ്റ്റണ്ട് ലാക്കാക്കി കോമാളി വേഷം കെട്ടുന്നവർ...

എന്നിൽ നിന്നും നമ്മളിലേക്ക് എന്ന ചിന്ത രൂപപ്പെടാത്തിടത്തോളം കാലം അവനവനിസത്തിലേക്ക് ഉൾവലിയുകയല്ലാതെ മറ്റു പോംവഴികൾ ഒന്നുമില്ല.

മനുഷ്യരാശിയുടെ പൊതുവായ സന്തോഷത്തിനും സൗഹാർദ്ദത്തിനും വേണ്ടി ഒരാൾ ചെയ്യുന്ന കാര്യങ്ങളാണ് ആ വ്യക്തിയുടെ ശാന്തിക്കും മുക്തിക്കുമുള്ള അടിസ്ഥാനം.

നമ്മൾ എപ്പോഴും പരസ്പരം ബന്ധപ്പെട്ടും ആശ്രയിച്ചുമാണ് കഴിഞ്ഞിരുന്നത്, മേലിലും അങ്ങനെയേ കഴിയൂ. സഹസൃഷ്ടികളില്ലാതെ നമുക്ക് ജീവിതം സാദ്ധ്യമല്ല. അതുകൊണ്ട് എന്നിൽ നിന്നും നമ്മളിലേക്ക് - വ്യക്തിയിൽ നിന്ന് സമഷ്ടിയിലേക്ക് വികസിപ്പിച്ചുകൊണ്ട് വിശ്വാസത്തോളം വിശാലമാകട്ടെ നമ്മുടെ വീക്ഷണം.

വെറുപ്പുള്ളിടത്ത് സ്നേഹവും,

കലാപമുള്ളിടത്ത് സമാധാനവും,

ദുരിതമുള്ളിടത്ത് ആനന്ദവും കൊണ്ടുവരാൻ നിനക്ക് കഴിയുമെങ്കിൽ

നീ തന്നെയാണ് യഥാർത്ഥ ദൈവം.

തത്വമസിയും അത് തന്നെയാണ് പറഞ്ഞു വയ്ക്കുന്നത്.


©മോഹൻദാസ് വയലാംകുഴി


#കരളുറപ്പുള്ള_കേരളം #അതിജീവനം #ആശുപത്രി_ചിന്തകൾ #Lifeisbeautiful #lifequote #life #BetterLife #BetterFuture #MohandasVayalamkuzhy

Featured post

പ്രണയം വികാരങ്ങൾക്ക് വഴിമാറുമ്പോൾ

നിൻറെ യൗവ്വനം നീയുടച്ചു കളയരുത്, വിവാഹമെന്ന സങ്കൽപ്പത്തെ മറന്നേക്കുക... മതി മറന്നാടുക, മരണം വരെ... എങ്ങനെയാണ് ഒരു പെൺകുട്ടിക്ക് കല്യാണം...