Friday, 1 May 2015

കരയും കടലും ഒന്നാകുന്നതിനെപ്പറ്റി...

ചിന്നിച്ചിതറിയ കുപ്പിച്ചില്ലുകളിൽ ചോരതളം കെട്ടിക്കിടന്നു. അങ്ങിങ്ങായി രക്തക്കറകൾ  കറുത്തിരുണ്ട് കിടപ്പുണ്ട്. വാക്കുകളെ വലംവയ്ക്കുമ്പോൾ നുറുങ്ങിപ്പോകുന്ന എല്ലിൻ കഷണങ്ങളെപ്പോലെ നാവു പതുക്കെ കുഴഞ്ഞു വീണു. ഓരോ യാമവും കടന്നു പോകുന്നത് ആദിത്യൻ മാത്രമേ അറിയുന്നുള്ളു.
തണുത്തുറഞ്ഞ ഐസുകട്ടകൾക്ക് മുകളിലൂടെ അവളപ്പോഴും നൃത്തം വയ്ക്കുകയായിരുന്നു. എനിക്ക് വഴക്കമില്ലാത്ത എന്തോ ഒന്ന് ഉച്ചരിച്ചു കൊണ്ടവൾ ഉറക്കെ ചിരിക്കുകയും ഉന്മത്തയായും കാണപ്പെട്ടു. അവളുടെ അരക്കെട്ടുകൾക്ക് മുകളിലൂടെ അവന്റെ കൈകൾ  ഊർന്നിറങ്ങി. തഴുകി തലോടലുകൾ കഴിഞ്ഞു.... ഇടയ്ക്കെപ്പോഴോ ഇറങ്ങിയോടുമ്പോൾ കവിളിൽ ചുണ്ടുകൾ ഉറക്കെ പതിക്കുന്നതും ചുണ്ടിന്റെ അറ്റത്തു രണ്ടു വിരലുകൾ സ്പർശിച്ചു  ആ കണ്ണുകൾ പതുക്കെ അടച്ചു തുറന്ന് നനുത്ത ഒരു പുഞ്ചിരി സമ്മാനിച്ച് ഇരുളിലേക്ക് മറയുന്നത് നോക്കി ഞാനവിടെത്തന്നെ നിന്നു...
ഇല്ല ആദിത്യനെ കണ്ടില്ല...
വെളിച്ചം അവനിഷ്ടമായിരുന്നില്ല, ഉറക്കിനെ കവർന്നെടുക്കുന്ന ഊർജ്ജമാണ് വെളിച്ചമെന്നവൻ പുലമ്പിക്കൊണ്ടിരുന്നു.
കത്തിയമരുന്ന പുകച്ചുരുലുകളെ നോക്കി അവളിരുന്നു. കണ്ണുകൾ മാത്രം തിളങ്ങി. ആ തണുത്തു വിറച്ച ശരീരത്തിനെ ചൂടുപിടിപ്പിക്കാൻ തുടങ്ങുമ്പോൾ ആദിത്യൻ പതിയെ കണ്ണുകളിറുക്കിയടച്ചു...
മുല്ലമൊട്ടുകൾ വിടർന്നു, പാല പൂത്തു, അടയ്ക വാവലുകൾ പറന്നു നടന്നു കലപില കൂട്ടി. രണ്ടു രാജ്യങ്ങൾ തമ്മിലുള്ള ഊർജ്ജ കൈമാറ്റവും വികേന്ദ്രീകരണവും കഴിഞ്ഞു...
പതിവുപോലെ ആദിത്യൻ കണ്ണുതുറന്നു...
മുല്ല മൊട്ടുകൾ തളർന്നു വാടിക്കരിഞ്ഞു, ഉന്മാദലഹരി വിട്ടൊഴിഞ്ഞ രണ്ടാത്മാക്കൾ പരസ്പരം വേർപ്പേട്ടു...
രക്തക്കറ തുടച്ചു വൃത്തിയാക്കി കുപ്പിച്ചില്ലുകൾ പെറുക്കിയെടുത്തു കളഞ്ഞു. മുറിവുണങ്ങാൻ ഇനിയും ദിവസങ്ങൾ വേണ്ടി വരും.
ആദിത്യൻ മടങ്ങുമ്പോൾ വലതു തുടയിൽ താളം പിടിച്ചു പൊങ്ങിക്കിടക്കുന്ന ഐസുകട്ടകളെ നീക്കി നിർത്തി  മെല്ലെ മെല്ലെ വലിച്ചിറക്കി ഒപ്പം പുകച്ചുരുളുകൾ നൃത്തം വച്ച് തുടങ്ങിയിരുന്നു.
കറുത്തിരുണ്ട രക്തക്കറയ്ക്കു മുകളിൽ ചവിട്ടിയവൻ നടന്നു.
കരയും കടലും ഒന്നാകുന്നതിനെപ്പറ്റി...
ആദിത്യൻ എല്ലാം കാണുന്നു....!!!!

No comments:

Post a Comment

Featured post

പ്രണയം വികാരങ്ങൾക്ക് വഴിമാറുമ്പോൾ

നിൻറെ യൗവ്വനം നീയുടച്ചു കളയരുത്, വിവാഹമെന്ന സങ്കൽപ്പത്തെ മറന്നേക്കുക... മതി മറന്നാടുക, മരണം വരെ... എങ്ങനെയാണ് ഒരു പെൺകുട്ടിക്ക് കല്യാണം...